രാജ്യത്തെ 50 ഇടങ്ങളിൽ ആദായ നികുതിവകുപ്പ് പരിശോധന; കമൽ നാഥിന്‍റെ വിശ്വസ്തരുടെ വീട്ടിൽ റെയ്ഡ്
കള്ളപ്പണം പിടിച്ചെടുക്കാനാണ് പരിശോധനയെന്നാണ് ആദായ നികുതി വകുപ്പ് നൽകുന്ന വിവരം. കമൽ നാഥിന്‍റെ ഓഫീസുമായി ബന്ധപ്പെട്ട മുൻ ജീവനക്കാർ, കമൽനാഥിന്‍റെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി പ്രവീൺ കക്കാർ എന്നിവരുടെ വീടുകളിലാണ് പരിശോധന നടക്കുന്നത്.
ദില്ലി: മധ്യപ്രദേശ്, ഗോവ, ദില്ലി എന്നീ മൂന്ന് സംസ്ഥാനങ്ങളിലാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നത്. 50 സ്ഥലങ്ങളിലായി മുന്നൂറോളം ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുക്കുന്നതായാണ് വിവരം. തെരഞ്ഞെടുപ്പിൽ വലിയ തോതിൽ ഹവാല പണം ഒഴുകുന്നു എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നത്.
മധ്യപ്രദേശ് മുഖ്യന്ത്രി കമൽനാഥിന്‍റെ വിശ്വസ്തരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. കമൽ നാഥിന്‍റെ ഓഫീസുമായി ബന്ധപ്പെട്ട മുൻ ജീവനക്കാർ, കമൽനാഥിന്‍റെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി പ്രവീൺ കക്കാർ എന്നിവരുടെ വീടുകളിലാണ് പരിശോധന നടക്കുന്നത്. പ്രവീൺ കക്കാറിന്‍റെ വീട്ടിൽ നിന്നും 9 കോടി പിടിച്ചെടുത്തതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്.
പ്രവീൺ കക്കാർ ഉൾപ്പെടെയുള്ള ജീവനക്കാരെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം വരുന്നതിന് മുമ്പ് തന്നെ കമൽ നാഥ് ജീവനക്കാരുടെ പട്ടികയിൽ നിന്ന് നീക്കിയതായും റിപ്പോർട്ടുണ്ട്.