അതിർത്തിയിലെ പ്രശ്നങ്ങൾ അവസാനിപ്പിക്കണം; ഇന്ന് ഇന്ത്യാ-ചൈന സൈനിക കമാൻഡർമാരുടെ 14-ാം കൂടിക്കാഴ്ച
ലേയിലെ 14-ാം ഫയർ ആൻഡ് ഫ്യൂരി കോർ കമാൻഡർ ലെഫ്റ്റ. ജനറൽ അനിന്ദ്യ സെൻഗുപ്‌തയാണ് ഇന്ത്യ സംഘത്തെ നയിക്കുന്നത്. ഇദ്ദേഹം കമാൻഡർ ആയി ചുമതലയേറ്റ ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണിത്
ദില്ലി: കിഴക്കൻ ലഡാക്കിലെ അതിർത്തി സംഘർഷങ്ങൾ ലഘൂകരിക്കാൻ ലക്ഷ്യമിട്ടുള്ള ഇന്ത്യാ-ചൈന (India-China) സൈനിക കമാൻഡർമാരുടെ 14-ാം കൂടിക്കാഴ്ച ഇന്ന് നടക്കും (Commander Level Talks). ഹോട്ട്സ്‌പ്രിംഗ് മേഖലയിലെ സൈനിക പിൻമാറ്റമാകും പ്രധാന ചർച്ച. പാംഗോംങ് തടാകത്തിന് കുറുകെ പാലം നിർമ്മിച്ച് ചൈന പുതിയ പ്രകോപനം സൃഷ്‌ടിച്ചത് സമാധാനശ്രമങ്ങൾക്ക് കല്ലുകടിയാകുമെന്ന് കരുതിയിരിക്കെയാണ് ചർച്ച.
ലേയിലെ 14-ാം ഫയർ ആൻഡ് ഫ്യൂരി കോർ കമാൻഡർ ലെഫ്റ്റ. ജനറൽ അനിന്ദ്യ സെൻഗുപ്‌തയാണ് ഇന്ത്യ സംഘത്തെ നയിക്കുന്നത്. ഇദ്ദേഹം കമാൻഡർ ആയി ചുമതലയേറ്റ ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. നേരത്തെ നടന്ന തല കമാൻഡർ കൂടിക്കാഴ്ചളിലെ ധാരണകളെ തുടർന്ന് പാംഗോങ്, ഗോഗ്ര മേഖലകളിൽ നിന്ന് ഇരുപക്ഷവും സൈന്യത്തെ പിൻവലിച്ചിരുന്നു.
ചൈനയുമായി തുറന്ന ചർച്ച പ്രതീക്ഷിക്കുന്നതായി കേന്ദ്ര സർക്കാർവൃത്തങ്ങൾ അറിയിച്ചിരുന്നു. പാങ്കോംഗ് തടാകത്തിലെ പാലം നിർമ്മാണത്തിലെ ആശങ്ക ഇന്ത്യ അറിയിക്കുമെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനോട് ചൈന എങ്ങനെ പ്രതികരിക്കുമെന്നതാണ് കാത്തിരുന്ന് കാണേണ്ടത്. അതേസമയം ഇന്ത്യ-ചൈന ചർച്ചയും അതിർത്തിയിലെ വിഷയങ്ങളും സൂഷ്മതയോടെയാണ് നോക്കികാണുന്നതെന്ന് അമേരിക്ക പ്രതികരിച്ചിട്ടുണ്ട്.