പ്രകോപനവുമായി ചൈന; അതിർത്തിയിൽ കൂടുതൽ സൈനികരെ എത്തിച്ചു
പ്രതിരോധ രംഗത്തെ വിദേശ നിക്ഷേപത്തിന് ഇന്ത്യ ഉപാധി വച്ചു. വിദേശ നിക്ഷേപത്തിന് ദേശീയ സുരക്ഷ ഉപാധിയായി എഴുതി ചേർത്തു.
ദില്ലി: ഇന്ത്യ-ചൈന അതിർത്തിയിൽ വീണ്ടും പ്രകോപനവുമായി ചൈന. അതിർത്തിയിൽ ചൈന കൂടുതൽ സൈനികരെ എത്തിച്ചു. ചുഷുൽ മേഖലയിൽ ചൈന 5000 സൈനികരെ കൂടി എത്തിച്ചെന്നാണ് റിപ്പോർട്ട്. അതിനിടെ, പ്രതിരോധ രംഗത്തെ വിദേശ നിക്ഷേപത്തിന് ഇന്ത്യ ഉപാധി വച്ചു. വിദേശ നിക്ഷേപത്തിന് ദേശീയ സുരക്ഷ ഉപാധിയായി എഴുതി ചേർത്തു.
അതേസമയം, ഇന്ത്യ - ചൈന വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ച ഇന്ന് നടക്കും. അതിര്‍ത്തിയിലെ സംഘര്‍ഷസാധ്യത അതേപടി തുടരുമ്പോഴാണ് നിർണായക ചർച്ച മോസ്കോയിൽ നടക്കുന്നത്. വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാങ്‍യിയും ഇന്നലെ റഷ്യ നൽകിയ ഉച്ചവിരുന്നിലും പങ്കെടുത്തിരുന്നു.
അതിർത്തിയിൽ നിന്ന് സമ്പൂർണ പിന്മാറ്റമില്ലാതെ ഒരു ഒത്തുതീർപ്പിനും തയ്യാറല്ലെന്ന് ചർച്ചയിൽ ഇന്ത്യ അറിയിക്കും. പിന്മാറ്റത്തിനുള്ള സമയക്രമം തീരുമാനിക്കാമെന്ന നിര്‍ദ്ദേശവും വെക്കും. പാങ്ഗോംഗ് തീരത്തെ ഇന്ത്യൻ സൈനിക വിന്യാസം ഒഴിവാക്കണം എന്നാകും ചൈനീസ് നിർദേശം. പ്രതിരോധ മന്ത്രിമാര്‍ക്കിടയിലുള്ള ചര്‍ച്ചയും കഴിഞ്ഞ ആഴ്ച മോസ്കോയിൽ നടന്നിരുന്നു.