Asianet News MalayalamAsianet News Malayalam

അഞ്ച് ചൈനീസ് സൈനികർ മരിച്ചെന്ന് ആദ്യം, പിന്നെ വാർത്ത തിരുത്തി ചൈനീസ് ഔദ്യോഗിക മാധ്യമം

ചൈനയുടെ ഔദ്യോഗികവാർത്താമാധ്യമമാണ് ഗ്ലോബൽ ടൈംസ്. ഇതിൽ ആദ്യം അഞ്ച് ചൈനീസ് സൈനികർ കൊല്ലപ്പെട്ടെന്ന് അവർ വാർത്ത പുറത്തുവിട്ടെങ്കിലും പിന്നീട് അത് നിഷേധിച്ചു.

india china face off chinese official media global times makes a u turn on death toll
Author
New Delhi, First Published Jun 16, 2020, 4:40 PM IST

ബീജിംഗ്: അഞ്ച് ചൈനീസ് സൈനികർ മരിച്ചെന്ന് ആദ്യം നൽകിയ വാർത്ത തിരുത്തി ചൈനീസ് മാധ്യമമായ ഗ്ലോബ‌ൽ ടൈംസ്. അതിർത്തിയിലെ സംഘർഷത്തിൽ ചൈനീസ് സൈനികർ മരിച്ചെന്ന് മാത്രമാണ് പറഞ്ഞതെന്നും, എത്ര പേർക്ക് മരണം സംഭവിച്ചെന്ന് ഇപ്പോൾ സ്ഥിരീകരിക്കാനാകില്ലെന്നും ഗ്ലോബ‌ൽ ടൈംസ് വിശദീകരണമായി പുറത്തിറക്കിയ ട്വീറ്റിൽ പറയുന്നു. ഗ്ലോബൽ ടൈംസിന്‍റെ ഈ മലക്കം മറിച്ചിലിൽ സമൂഹമാധ്യമങ്ങളിലും പ്രതിഷേധം ശക്തമാണ്. 

Image

ഇങ്ങനെ ആദ്യം ട്വീറ്റ് ചെയ്തത് ഗ്ലോബൽ ടൈംസ് ചീഫ് റിപ്പോർട്ടറായ വാങ് വെൻവെനാണ്. പിന്നീട് ഒരു ഇന്ത്യൻ മാധ്യമത്തിൽ നിന്ന് ലഭിച്ച റിപ്പോർട്ടുകളെക്കുറിച്ചാണ് താൻ സൂചിപ്പിച്ചതെന്ന് അവർ തന്നെ തിരുത്തുകയായിരുന്നു. 

എന്നാൽ പിന്നീട് ഗ്ലോബൽ ടൈംസ് എത്ര ചൈനീസ് സൈനികർ മരിച്ചെന്ന് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി ട്വീറ്റ് ചെയ്തു. 

ഗ്ലോബൽ ടൈംസിന്‍റെ എഡിറ്ററായ ഹു സിജിനും ചൈനീസ് ഭാഗത്തും മരണം സംഭവിച്ചെന്ന് ട്വീറ്റ് ചെയ്തിരുന്നു. 

Based on what I know, Chinese side also suffered casualties in the Galwan Valley physical clash. I want to tell the Indian side, don’t be arrogant and misread China’s restraint as being weak. China doesn’t want to have a clash with India, but we don’t fear it.

''എനിക്ക് ലഭിക്കുന്ന വിവരങ്ങൾ പ്രകാരം ഗാൽവാൻ താഴ്വരയിൽ നടന്ന സംഘർഷത്തിൽ ചൈനീസ് ഭാഗത്തും മരണങ്ങളുണ്ടായിട്ടുണ്ട്. ഇന്ത്യയോട് എനിക്ക് പറയാനുള്ളത്, പ്രകോപനപരമായി പെരുമാറരുത് എന്നാണ്, ചൈനയുടെ നിയന്ത്രണം ബലഹീനതയായി കാണരുത്. ചൈനയ്ക്ക് ഇന്ത്യയുമായി ഒരു സംഘർഷത്തിന് താത്പര്യമില്ല. പക്ഷേ, അതിനെ ഞങ്ങൾ ഭയപ്പെടുന്നുമില്ല'', എന്നാണ് ഹു സിജിൻ ട്വീറ്റ് ചെയ്തത്. 

ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തിയിലെ സംഘർഷസ്ഥിതിക്ക് അയവ് വരുന്നു എന്ന വിവരങ്ങളാണ് ഇന്നലെ വരെ പുറത്തുവന്നിരുന്നത്. എന്നാൽ ഇന്ന് ഉച്ചയോടെയാണ് ഗാൽവാൻ താഴ്‍വരയിൽ ഇരുസേനകളും തമ്മിലുള്ള സംഘർഷത്തിൽ ഒരു കേണലുൾപ്പടെ മൂന്ന് സൈനികർ വീരമൃത്യു വരിച്ചുവെന്ന വിവരം പുറത്തുവരുന്നത്. കരസേന തന്നെയാണ് പ്രസ്താവനയിലൂടെ ഈ വിവരം പുറത്തുവിട്ടത്. 

വെടിവെപ്പ് നടന്നിട്ടില്ലെന്നാണ് ഇരുസേനകളും നൽകുന്ന സൂചന. രണ്ട് വിഭാഗങ്ങളും തമ്മിൽ ഇന്നലെ രാത്രിയോടെ സംഘർഷമുണ്ടായി. കല്ലേറ് നടന്നു, വടിയും മറ്റ് വസ്തുക്കളും ഉപയോഗിച്ച് ആക്രമണം നടക്കുന്ന സാഹചര്യമുണ്ടായി. ഇതിലാണ് മൂന്ന് സൈനികരുടെ ജീവൻ ഇന്ത്യയ്ക്ക് നഷ്ടമായത്. 

എന്താണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമെന്നോ, എപ്പോഴാണ് ആക്രമണം നടന്നതെന്നോ ഉള്ള വിവരം ഇതുവരെ പുറത്തുവന്നിട്ടില്ല. 

"During the de-escalation process underway in the Galwan Valley, a violent face-off took place yesterday night with casualties on both sides. The loss of lives on the Indian side includes an officer and two soldiers. Senior military officials of the two sides are currently meeting at the venue to defuse the situation''

എന്നാൽ ഇരുഭാഗത്തും മരണം സംഭവിച്ചുവെന്ന് തന്നെയാണ് കരസേന പുറത്തുവിട്ട മുകളിലുള്ള വാർത്താക്കുറിപ്പിലുള്ളത്. ''ഗാൽവൻ താഴ്‍വരയിൽ അതിർത്തിയിലെ സംഘർഷാവസ്ഥ ലഘൂകരിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെ, ഇരുവിഭാഗവും തമ്മിൽ അക്രമമുണ്ടായി. രണ്ട് ഭാഗത്തും മരണം സംഭവിച്ചിട്ടുണ്ട്. ഇന്ത്യയ്ക്ക് നഷ്ടമായത് ഒരു ഓഫീസറെയും രണ്ട് ജവാൻമാരെയുമാണ്. രണ്ട് സേനകളിലെയും മുതിർന്ന ഉദ്യോഗസ്ഥരെത്തി സ്ഥലത്ത് ചർച്ചകൾ നടത്തുകയാണ്'', എന്നാണ് കരസേന പുറത്തുവിട്ട പ്രസ്താവനയിലുള്ളത്.

Follow Us:
Download App:
  • android
  • ios