പാങ്കോങ് തീരത്ത് നിന്ന് ഇരുസേനകളുടെയും പിന്മാറ്റം പൂര്‍ത്തിയായ സാഹചര്യത്തിലാണ് ചർച്ച നടന്നത്...

ദില്ലി: ഇന്ത്യ ചൈന പത്താം വട്ട കമാൻഡർ തല ചർച്ച അവസാനിച്ചു. ഇന്ന് പുലർച്ചെയാണ് ചർച്ച അവസാനിച്ചത്. ദെപ്സാങിൽ പട്രോളിംഗിനുള്ള അവകാശത്തിൽ വിട്ടുവീഴ്ചയില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. ദെംചോക്കിലെ താമസക്കാർ ആടുമേയ്ക്കുന്നത് തടയില്ലെന്ന ഉറപ്പും ആവശ്യപ്പെട്ടു. ഗാൽവൻ താഴ്‍വരയിലെ സംഘർഷത്തിൻ്റെ ദൃശ്യങ്ങൾ ചൈന പുറത്ത് വിട്ടതിൽ ഇന്ത്യ അതൃപ്തിയറിയിച്ചു. ഏകപക്ഷീയ ദൃശ്യങ്ങൾ പുറത്തുവിട്ടത് അം​ഗീകരിക്കാനാകില്ലെന്ന് കമാൻഡർ തല ചർച്ചയിൽ ഇന്ത്യ വ്യക്തമാക്കി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം ഇന്ത്യൻ സൈന്യം ചൈനീസ് പട്ടാളക്കാരെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ഇന്നലെ രാത്രിയാണ് ചൈന പുറത്ത് വിട്ടത്. ഒരു ന​ദിയുടെ കുറുകെ കടക്കുന്നതും പിന്നീട് സൈനികരെ തടയുന്നതും ഇന്ത്യൻ സൈന്യം ചൈനീസ് സൈനികരെ പ്രതിരോധിക്കുന്നതുമായ ദൃശ്യങ്ങളാണ് ഇന്നലെ പുറത്തുവിട്ടത്. ഇന്ത്യ അതിർത്തി മുറിച്ചുകടന്നു എന്ന തലവാചകത്തോട് കൂടിയാണ് ചൈനീസ് മാധ്യമം ഈ ദൃശ്യങ്ങൾ പ്രസിദ്ധീകരിച്ചത്.

ഇതിനോട് പ്രതികരിക്കുന്നില്ലെന്നാണ് ഇന്നലെ ഇന്ത്യൻ പ്രതിരോധമന്ത്രാലയം വ്യക്തമാക്കിയത്. എന്നാൽ, ഇന്നത്തെ ചർച്ചയിൽ ഇന്ത്യ കടുത്ത അതൃപ്തി അറിയിച്ചു എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. ഗോഗ്ര, ഗോട്ട് സ്പ്രിംഗ്, ദെസ്പാംഗ് മേഖലകളിൽ നിന്നുള്ള പിന്മാറ്റവും ഇന്നത്തെ കമാൻഡർ തല ചർച്ചയിലെ അജണ്ടയായിരുന്നു.