ചൈനീസ് അതിർത്തിയിൽ ഭൂട്ടാനിൽ ഇന്ത്യ നയതന്ത്ര പ്രാധാന്യമുള്ള റോഡ് നിർമിച്ചു
ദില്ലി: ഇന്ത്യയും ചൈനയും തമ്മിൽ 2017 ൽ സംഘർഷമുണ്ടായ ദോക്‌ലാം പ്രവിശ്യയിലേക്ക് കൂടുതൽ വേഗത്തിലും എളുപ്പത്തിലും എത്തുന്നതിന് ഇന്ത്യ റോഡുകൾ നിർമ്മിക്കുന്നു. ഭൂട്ടാനിൽ ഇതിൻ്റെ ഭാഗമായി നിർമിച്ച റോഡിലൂടെ സാധനങ്ങൾ വേഗത്തിലെത്തിക്കാനും സൈനിക നീക്കം എളുപ്പത്തിൽ സാധ്യമാക്കാനുമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.
ഭൂട്ടാനിലെ ഹാ താഴ്‌വരയെ 21 കിലോമീറ്റർ അകലെയുള്ള ദോക്‌ലാമിനെയും ബന്ധിപ്പിച്ചുള്ള റോഡാണ് ഭൂട്ടാനിൽ നിർമിച്ചിരിക്കുന്നത്. 254 കോടി രൂപ ചെലവഴിച്ചാണ് റോഡ് നിർമ്മാണം. ഈ റോഡ് ഭൂട്ടാൻ പ്രധാനമന്ത്രി തോഗ്‌ബയ് ഷെറിങ് ഉദ്ഘാടനം ചെയ്തു. ഭൂട്ടാനിലെ ജനങ്ങൾക്കും ഏറെ ഉപകാരപ്പെടുന്നതാണ് ഈ റോഡ്.
തിബറ്റിലെ ചുംബി താഴ്വരയിലേക്ക് നീളുന്നതാണ് ഈ റോഡ്. ഈ താഴ്വരയിൽ ചൈന സ്വന്തം സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ഇനി ഭൂട്ടാൻ സൈന്യത്തിനും ഇവിടേക്ക് എത്താനാവും. ചരക്കുനീക്കത്തിനും ഈ റോഡുകൾ ഏറെ ഉപകാരപ്രദമാണ്. ഭൂട്ടാനാണ് ഈ റോഡ് ആവശ്യമെങ്കിലും ഭാവിയിൽ ഈ മേഖലയിൽ എന്തെങ്കിലും ആവശ്യം വന്നാൽ ഇന്ത്യയ്ക്ക് ഈ റോഡുകൾ ഉപയോഗിക്കാനാവും.
ഭൂട്ടാനുമായി ബന്ധം ശക്തിപ്പെടുത്താനുള്ള ഇന്ത്യയുടെ ശ്രമത്തിൻ്റെ ഭാഗമായാണ് ഈ നീക്കം. ഇന്ത്യ - ചൈന അതിർത്തിയിൽ ഇന്ത്യക്കൊപ്പം നിൽക്കുന്ന ഭൂട്ടാനെന്ന കുഞ്ഞുരാജ്യം ചൈനയുടെ കണ്ണിലെ കരടാണ്. 2017 ൽ ദോക്‌ലാമിൽ ജംഫരി റിഡ്ജിനോട് ചേർന്ന് ചൈന റോഡ് നിർമ്മിക്കാൻ ശ്രമിച്ചിരുന്നു. ഓപ്പറേഷൻ ജുനിപർ നീക്കത്തിലൂടെ ഇന്ത്യ ഈ നിർമ്മാണം തടഞ്ഞിരുന്നു. 72 ദിവസത്തോളം നീണ്ട സംഘർഷ സാഹചര്യത്തിനൊടുവിലാണ് മേഖലയിൽ നിന്ന് ചൈനീസ് സൈന്യം പിന്മാറിയത്.
എന്നാൽ പിന്നീട് ചൈന ദോക്‌ലാമിൽ ഹെലിപാഡുകളും മറ്റും നിർമ്മിച്ച് ഈ ഭാഗത്ത് സൈനിക വിന്യാസം കൂട്ടി. സിക്കിം, ഭൂട്ടാൻ, തിബറ്റ് എന്നീ പ്രദേശങ്ങൾ കൂടിച്ചേരുന്ന ഇടത്താണ് ദോക്‌ലാം. ഈ ഭാഗത്ത് ഇന്ത്യൻ സൈനിക വിന്യാസം കൂട്ടുന്നതിൻ്റെ ഭാഗമായാണ് ഭൂട്ടാനിലെ ഇന്ത്യയുടെ റോഡ് നിർമ്മാണം. ഇതിൻ്റെ ഭാഗമായി അഞ്ച് പാലങ്ങളും നിർമിച്ചിട്ടുണ്ട്.

