ഇന്ന് നടക്കുന്ന കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തിൽ സീറ്റ് വിഭജനം, തെരഞ്ഞെടുപ്പ് പ്രചാരണ ഷെഡ്യൂള്‍ എന്നിവ ചര്‍ച്ചയാകും

ദില്ലി: ഇന്ന് ശരദ് പവാറിന്റെ ദില്ലിയിലെ വസതിയിൽ ചേരുന്ന ഇന്ത്യ സഖ്യത്തിന്റെ കോർഡിനേഷൻ കമ്മിറ്റി ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയിൽ അതൃപ്തി അറിയിക്കും. പ്രസ്താവന അനവസരത്തിലായെന്നും ബിജെപിക്ക് ആയുധം കൊടുത്തെന്നുമാണ് മുന്നണിയിലെ വിഷയത്തിലെ പൊതു വിലയിരുത്തൽ. അഞ്ച് നഗരങ്ങളിൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി റാലി നടത്താനും മുന്നണി ആലോചിക്കുന്നുണ്ട്. ചെന്നൈ, ഗുവാഹത്തി, ദില്ലി, പാറ്റ്ന, നാഗ്പൂർ എന്നിവിടങ്ങളിൽ കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെയാണ് റാലി സംഘടിപ്പിക്കുക.

ഇന്ന് നടക്കുന്ന കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തിൽ സീറ്റ് വിഭജനം, തെരഞ്ഞെടുപ്പ് പ്രചാരണ ഷെഡ്യൂള്‍ എന്നിവ ചര്‍ച്ചയാകുമെന്നാണ് നേതൃത്വത്തിൽ നിന്ന് ലഭിക്കുന്ന സൂചന. യോഗത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പങ്കെടുക്കില്ല. പാർട്ടി പ്രതിനിധിയായി യോഗത്തിൽ പങ്കെടുക്കേണ്ട അഭിഷേക് ബാനര്‍ജി എംപിയെ അനധികൃത കല്‍ക്കരി അഴിമതി കേസില്‍ ഇഡി ഇന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ച സാഹചര്യത്തിലാണ് ഇത്. ജെഡിയു ദേശീയ അധ്യക്ഷന്‍ ലലന്‍ സിംഗും യോഗത്തിൽ പങ്കെടുക്കില്ല. പക്ഷെ ഇദ്ദേഹത്തിന് പകരം പാർട്ടി പ്രതിനിധിയെ യോഗത്തിലേക്ക് അയക്കും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്