ഇന്ത്യ ഒരു അധിനിവേശ ശക്തിയല്ല, മറിച്ച് മാനവികതയെ സേവിച്ച് വിശ്വഗുരുവാകാനാണ് ശ്രമിക്കുന്നതെന്ന് ആർഎസ്എസ് തലവൻ മോഹൻ ഭഗവത് ടൊറന്റോയിൽ പറഞ്ഞു. ചരിത്രത്തിലുടനീളം പീഡിതർക്ക് അഭയം നൽകിയ പാരമ്പര്യമാണ് ഇന്ത്യക്കുള്ളതെന്നും, ലോകം ഒരു കുടുംബമാണെന്ന 'വസുധൈവ കുടുംബകം' തത്വത്തിലാണ് രാജ്യം വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടൊറന്റോ: ലോകത്തിന് മുന്നിൽ അധിനിവേശം സ്ഥാപിക്കുന്ന ഒരു മഹാശക്തിയല്ല ഇന്ത്യയെന്ന് ആർഎസ്എസ് തലവൻ മോഹൻ ഭഗവത്. മറിച്ച് മാനവികതയ്ക്കായുള്ള നിസ്വാർത്ഥ സേവനത്തിലൂടെ വിശ്വഗുരുവായാണ് ഇന്ത്യ നിലകൊള്ളുന്നതെന്നും കാനഡയിലെ ടൊറന്റോയിൽ നടന്ന പരിപാടിയിൽ അദ്ദേഹം പറഞ്ഞു. ലോകമെമ്പാടുമുള്ള യുദ്ധങ്ങളിൽ നിന്ന് രക്ഷപ്പെട്ടവർക്ക് ചരിത്രപരമായി ഇന്ത്യ എപ്പോഴും അഭയം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രണ്ടാം ലോകമഹായുദ്ധകാലത്ത് പോളിഷ് അഭയാർത്ഥികൾക്ക് ജാംനഗർ മഹാരാജാവ് സംരക്ഷണം നൽകിയ ചരിത്രം മുതൽ, പശ്ചിമേഷ്യയിലെ യുദ്ധസമയത്ത് സ്വന്തം പൗരന്മാർക്ക് പുറമെ മറ്റ് ഏഴ് രാജ്യങ്ങളിലെ പൗരന്മാരെയും ഇന്ത്യ സുരക്ഷിതമായി നാട്ടിലെത്തിച്ചതുവരെ ഓർമിപ്പിച്ചായിരുന്നു അദ്ദേഹത്തിൻ്റെ പ്രസംഗം. ഇന്ത്യയുടെ പാരമ്പര്യം ഒരിക്കലും മറ്റ് രാജ്യങ്ങളെ കീഴടക്കാനോ ആധിപത്യം സ്ഥാപിക്കാനോ ഉള്ളതായിരുന്നില്ല. നമ്മുടെ പൂർവ്വികർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിച്ചത് ആസ്ട്രോണമി, ആയുർവേദം, സാംസ്കാരിക മൂല്യങ്ങൾ എന്നിവ പ്രചരിപ്പിക്കാനാണ്. ഏത് രാജ്യത്തുള്ളവർക്കും പീഡനങ്ങൾ നേരിടേണ്ടി വന്നപ്പോൾ ഇന്ത്യ ആശ്വാസ കേന്ദ്രമായി മാറി. 'ഹിന്ദു' എന്ന പദം ഒരു പ്രത്യേക ഭാഷയിലോ ആരാധനാ രീതിയിലോ ഒതുങ്ങുന്ന ഒന്നല്ലെന്ന് മോഹൻ ഭഗവത് വ്യക്തമാക്കി. വൈവിധ്യങ്ങളെ അംഗീകരിക്കുകയും ആദരിക്കുകയുമാണ് ഇന്ത്യയുടെ രീതി. ലോകം മുഴുവൻ ഒരു കുടുംബമാണെന്ന 'വസുധൈവ കുടുംബകം' എന്ന ആശയമാണ് ഭാരതത്തിന്റേതെന്നും, ഈ തത്ത്വചിന്തയെ അടിസ്ഥാനമാക്കിയാണ് ഇന്ത്യ ലോകത്തിന് മുന്നിൽ മാതൃകയാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


