രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളും കുത്തനെ ഉയർന്നു. ഒറ്റ ദിവസത്തിലാണ് കേസുകളിൽ 45 ശതമാനം ഉയർച്ച ഉണ്ടായത്.
ദില്ലി: രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ (Covid 19) കുത്തനെ ഉയർന്നു. 24 മണിക്കൂറിൽ 13,154 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഒറ്റ ദിവസത്തിലാണ് കേസുകളിൽ 45 ശതമാനം ഉയർച്ച ഉണ്ടായത്. മുംബൈ കൽക്കത്ത ബെഗ്ലുരു, ദില്ലി പ്രദേശങ്ങളിലാണ് കൊവിഡ് കേസുകൾ കുത്തനെ ഉയർന്നത്. കഴിഞ്ഞ ദിവസം 9155 ആയിരുന്നു രാജ്യത്തെ പ്രതിദിന കേസുകൾ. അതിന് മുമ്പ് ആറായിരത്തോളം കേസുകളായിരുന്നു റിപ്പോർട്ട് ചെയ്തത്. ഇതിൽ നിന്നാണ് പതിമൂന്നായിരത്തിലേക്ക് കേസുകളെത്തിയത്. കൊവിഡ് മൂന്നാം തരംഗ ജാഗ്രത മുന്നറിയിപ്പ് കേന്ദ്രം ആവർത്തിക്കുന്നതിനിടെയാണ് കേസുകളിലെ വൻ വർധന.
മഹാരാഷ്ട്രയിലാണ് കൂടുതൽ കേസുകൾ. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുംബൈയിൽ ജനുവരി ഏഴ് വരെ സെക്ഷൻ 144 പ്രഖ്യാപിച്ചു. പുതുവത്സര ആഘോഷങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തി. 923 കേസുകളാണ് ദില്ലിയിൽ റിപ്പോർട്ട് ചെയ്തത് .കഴിഞ്ഞ് ദിവസം ഇത് 496 ആയിരുന്നു. ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം രാജസ്ഥാനിൽ പ്രതിദിന കണക്ക് നൂറ് കടന്നു .മുംബൈയിൽ 2510 കേസുകളും ബെംഗളൂരുവിൽ നാനൂറ് പ്രതിദിന കേസുകളും കൊൽക്കത്തയിൽ 540 കേസുകളും റിപ്പോർട്ടു ചെയ്തു.
രാജ്യത്ത് കൊവിഡിനൊപ്പം ഒമിക്രോൺ (Omicron) ബാധിതരുടേയും എണ്ണം കുതിച്ചുയരുകയാണ്. 961 ഒമിക്രോൺ കേസുകളാണ് ഇന്ത്യയിൽ ഇതുവരെ സ്ഥിരീകരിച്ചത്.ഏറ്റവുമധികം രോഗബാധിതർ ദില്ലിയിലാണ്. 263 ഒമിക്രോൺ കേസുകളാണ് ദില്ലിയിലുള്ളത്.രണ്ടാമത് മഹാരാഷ്ട്രയാണ്. പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് കേരളം. അതേ സമയം കൊവിഡ് വകഭേദമായ ഒമിക്രോണിന് വാക്സീൻ പ്രതിരോധം മറികടക്കാൻ സാധിക്കുന്നതായാ പഠനങ്ങൾ പറയുന്നത്. സാർസ് കൊവിഡ് കൺസോർഷ്യമായ ഇൻസകോഗിന്റെ പഠനങ്ങളിലാണ് ഇക്കാര്യമുള്ളത്.
വരും നാളുകൾ കൊവിഡ് സുനാമിയുടേതാണെന്ന മുന്നറിയിപ്പാണ് ലോകാരോഗ്യ സംഘനയും നൽകുന്നത്. കൊറോണ വൈറസിന്‍റെ ഡെൽറ്റ, ഒമിക്രോൺ വകഭേദങ്ങൾ മൂലം രോഗികളുടെ എണ്ണം കുതിച്ച് ഉയരുമെന്നും പുതിയ കൊവിഡ് വകഭേദങ്ങൾ പല രാജ്യങ്ങളുടേയും ആരോഗ്യ സംവിധാനം തകർത്തെറിയുമെന്നുമാണ് മുന്നറിയിപ്പ്. വാക്സീൻ എടുക്കാത്തവരിൽ രോഗം വലിയ ആഘാതമുണ്ടാക്കുമെന്നും ഡബ്യൂ എച്ച് ഓ മേധാവി ടെഡ്റോസ് അദാനോം പറഞ്ഞു. ചികിത്സയ്ക്ക് ആശുപത്രിയിൽ എത്തുന്നവർ കൂടും. ഇത് നിലവിലെ ആരോഗ്യസംവിധാനങ്ങളെ സമ്മർദത്തിലാകും. കൊവിഡ് മരണം കൂത്തനെ ഉയരും. ഒമിക്രോൺ വകഭേദം വാക്സീൻ എടുത്തവരെയും ഒരിയ്ക്കൽ രോഗം വന്നുപോയവരെയും ബാധിക്കുന്നുണ്ടെന്ന് തെളിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
