അമേരിക്കൻ ഉപരോധങ്ങൾക്കിടയിലും ഊർജസുരക്ഷ മുൻനിർത്തി റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി പൂർണ്ണമായി നിർത്താൻ ഇന്ത്യ തയ്യാറായേക്കില്ലെന്ന് റിപ്പോർട്ടുകൾ.  

ഷ്യയിൽ നിന്ന്‌ എണ്ണ വാങ്ങുന്നത് ഇന്ത്യ പൂർണ്ണമായും ഒഴിവാക്കില്ലെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നു. കഴിഞ്ഞ രണ്ടു മാസത്തിൽ ഉപരോധം കാരണം ഇന്ത്യൻ കമ്പനികൾ റഷ്യൻ എണ്ണ വാങ്ങുന്നത് കുറഞ്ഞിട്ടുണ്ട്. എന്നാൽ പൂർണമായും റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തുന്നത് ഊർജസുരക്ഷയെ ബാധിക്കുമെന്നാണ് ഉന്നതവൃത്തങ്ങൾ വിലയിരുത്തുന്നത്.

ഇന്ത്യയും അമേരിക്കയും തമ്മിൽ ഒപ്പിട്ട വ്യാപാര കരാറിന്റെ ഭാഗമായി ഇന്ത്യ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കാൻ ധാരണയായെന്ന് നേരത്തെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാൽ ഇന്ത്യക്ക് ഏത് രാജ്യത്ത് നിന്നും എണ്ണ വാങ്ങാൻ സ്വാതന്ത്ര്യമുണ്ടെന്നും, തങ്ങൾ മാത്രമല്ല ഇന്ത്യ എണ്ണ വാങ്ങുന്ന ഏക രാജ്യമെന്നും റഷ്യ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യ തങ്ങളുടെ ക്രൂഡ് ഓയിൽ സ്രോതസ്സുകൾ വൈവിധ്യവത്കരിക്കുന്നത് പുതിയ കാര്യമല്ലെന്നായിരുന്നു റഷ്യൻ നിരീക്ഷണം. ഇന്ത്യയ്ക്ക് എണ്ണ നൽകുന്നത് തുടരും. ഇന്ത്യ ഇത് നിറുത്തുന്നതായി ഇതുവരെയും അറിയിച്ചില്ലെന്നും റഷ്യ ആവർത്തിച്ചു.

ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ ട്രംപ് 25 ശതമാനം ശിക്ഷാ നികുതി ഏർപ്പെടുത്തിയിട്ടും, ഇന്ത്യ പ്രതിദിനം ഏകദേശം 1.5 ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ വരെ റഷ്യയിൽ നിന്നും ഇറക്കുമതി ചെയ്തിരുന്നു. റഷ്യൻ ക്രൂഡ് ഓയിലിന്റെ ലോകത്തിലെ രണ്ടാമത്തെ വലിയ ഉപഭോക്താവാണ് ഇന്ത്യ.