കശ്മീരിൽ ഭീകരരുടെ നുഴഞ്ഞുക്കയറ്റ ശ്രമം സൈന്യം തടഞ്ഞു: നാല് സൈനികര്‍ക്ക് വീരമൃത്യു, മൂന്ന് ഭീകരരെ വധിച്ചു
ഏറ്റുമുട്ടലിൽ മൂന്ന് സൈനികരും ഒരു ബിഎസ്എഫ് ജവാനും വീരമൃത്യു വരിച്ചു. പരിക്കേറ്റ ഒരു സൈനികന്റെ നില ഗുരുതരമാണ്.
ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ്‍വാരയിൽ നിയന്ത്രണരേഖയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനിക ഓഫീസർ അടക്കം നാല് ജവാന്മാർക്ക് വീരമൃത്യു. മൂന്ന് ഭീകരരെയും വധിച്ചു. ഭീകരരുടെ നുഴഞ്ഞക്കയറ്റ ശ്രമം പരാജയപ്പെടുത്തിയതായി സൈന്യം അറിയിച്ചു.
കുപ്‌വാര ജില്ലയിലെ മച്ചിലിൽ പതിവ് പട്രോളിങ്ങിനിടെയാണ് നിയന്ത്രണ രേഖയിലെ നുഴഞ്ഞുകയറ്റം സുരക്ഷസേനയുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ ഭീകരരർ സൈനികർക്ക് നേരെ വെടിവച്ചു. തുടർന്ന് സൈന്യം ശക്തമായി തിരിച്ചടിച്ചു. ഏറ്റുമുട്ടലിൽ മൂന്ന് സൈനികരും ഒരു ബിഎസ്എഫ് ജവാനുമാണ് വീരമൃതു വരിച്ചത്. തുടർന്നുള്ള വെടിവയ്പിൽ മൂന്ന് ഭീകരരും കൊല്ലപ്പെട്ടു. ഭീകരരിൽ നിന്ന് എകെ 47 തോക്കുകളും ബാഗുകളും പിടിച്ചെടുത്തു.
നിയന്ത്രണരേഖയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വലിയ നുഴഞ്ഞുക്കയറ്റ ശ്രമമാണ് സുരക്ഷസേന തകർത്തത്. ഏറ്റുമുട്ടലിൽ ഗുരുതര പരിക്കേറ്റ ഒരു സൈനികൻ ചികിത്സയിലാണ്. ഏറ്റുമുട്ടൽ കണക്കിലെടുത്ത് പ്രദേശത്തെ സൈനിക സാന്നിധ്യം കൂട്ടി. നേരത്തേ കത്‌വ ജില്ലയിലെ രാജ്യാന്തര അതിർത്തിയിലും ഇന്ത്യൻ സൈന്യത്തിന്റെ ഫോർവേഡ് പോസ്റ്റുകൾക്കും ഗ്രാമങ്ങൾക്കും നേരെ പാക്കിസ്ഥാൻ വെടിവച്ചിരുന്നു. ഇതിനെതിരെ സൈന്യം ശക്തമായി തിരിച്ചടിച്ചു.
കശ്മീരിൽ ഹിസ്ബുൾ കമാൻഡറെ സുരക്ഷാസേന കഴിഞ്ഞ ദിവസം വധിച്ചിരുന്നു. ശ്രീനഗറിൽ നടന്ന ഏറ്റുമുട്ടലിലാണ് സൈയ്ഫുള്ള എന്ന ഭീകരനെ സുരക്ഷാസേന വധിച്ചത്. മേഖലയിലെ ഭീകരവാദപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത് ഇയാളെന്ന് പൊലീസ് പറയുന്നു. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടികൂടി.
Also Read: ശ്രീനഗറില്‍ ഏറ്റുമുട്ടല്‍; ഹിസ്ബുൾ മുജാഹിദ്ദീൻ ഓപ്പറേഷൻ മേധാവിയെ സൈന്യം വധിച്ചു