നടുക്കടലിൽ ജീവനായി പോരാടി ബംഗ്ലാദേശി മത്സ്യത്തൊഴിലാളികൾ, രക്ഷകരായി ഇന്ത്യൻ കോസ്റ്റ് ഗാർഡ്
തൊഴിലാളികളെ കണ്ടെത്തിയ ഉടനെ ഇവർക്ക് ലൈഫ് റാഫ്റ്റ് സമീപത്ത് നൽകി. തൊഴിലാളികൾ ലൈഫ് റാഫ്റ്റിൽ കയറുന്നതുവരെ പ്രദേശത്ത് തുടർന്നുവെന്നും പ്രതിരോധ മന്ത്രാലയം പറഞ്ഞു.
ദില്ലി: മണിക്കൂറിൽ 100 കിലോമീറ്റർ വരെ വേഗത്തിൽ ആഞ്ഞടിച്ച സിത്രാങ് ചുഴലിക്കാറ്റിൽ കുടുങ്ങിയ 20 ബംഗ്ലാദേശ് മത്സ്യബന്ധന തൊഴിലാളികളുടെ ജീവൻ രക്ഷിച്ച് ഇന്ത്യൻ കോസ്റ്റ് ഗാർഡ്. ചുഴലിക്കാറ്റ് രൂപം കൊണ്ടതിനെ തുടർന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ഡോർണിയർ വിമാനം നിരീക്ഷണം നടത്തുന്നതിനിടെയാണ് മത്സ്യത്തൊഴിലാളികൾ കടലിൽ കുടുങ്ങിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. മത്സ്യബന്ധന ബോട്ട് മുങ്ങിയതിനെത്തുടർന്ന് ഒഴുകുന്ന അവശിഷ്ടങ്ങളിൽ പിടിച്ചു നിൽക്കുകയായിരുന്നു തൊഴിലാളികൾ. ഇന്റർനാഷണൽ മാരിടൈം ബോർഡർ ലൈനിന് (ഐഎംബിഎൽ) സമീപമുള്ള സാഗർ ദ്വീപിലെ കടലിലാണ് ഇവർ കുടുങ്ങിയിരുന്നത്.
തൊഴിലാളികളെ കണ്ടെത്തിയ ഉടനെ ഇവർക്ക് ലൈഫ് റാഫ്റ്റ് സമീപത്ത് നൽകി. തൊഴിലാളികൾ ലൈഫ് റാഫ്റ്റിൽ കയറുന്നതുവരെ പ്രദേശത്ത് തുടർന്നുവെന്നും പ്രതിരോധ മന്ത്രാലയം പറഞ്ഞു. തുടർന്ന് മലേഷ്യൻ തുറമുഖത്ത് നിന്ന് കൊൽക്കത്തയിലേക്ക് പോകുന്ന വാണിജ്യ കപ്പലിനെ വഴിതിരിച്ചുവിട്ട് തൊഴിലാളികളുടെ സമീപത്തെത്തിച്ച് രക്ഷപ്പെടുത്തി. തുടർന്ന് തൊഴിലാളികളെ കോസ്റ്റ് ഗാർഡ് കപ്പലിലായ വിജയയിലെത്തിച്ചു. കപ്പലിലെ മെഡിക്കൽ ഓഫീസർ മത്സ്യത്തൊഴിലാളികളെ പരിശോധിച്ചു.
ഇന്ത്യൻ കോസ്റ്റ് ഗാർഡും ബംഗ്ലാദേശ് കോസ്റ്റ് ഗാർഡും തമ്മിൽ ഒപ്പുവെച്ച ധാരണ പ്രകാരം തൊഴിലാളികളെ ബംഗ്ലാദേശിന് കൈമാറും. സിത്രാങ് ചുഴലിക്കാറ്റ് കര തൊട്ടതോടെ ബംഗ്ലാദേശിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത നാശം വിതച്ചിരുന്നു. അസമിൽ 83 ഗ്രാമങ്ങളിൽ നിന്നുള്ള 1146-ലധികം ആളുകളെ ബാധിച്ചതായി അസം ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (എഡിഎംഎ) അറിയിച്ചു.
മകൾ ഇനി ഹണിപ്രീത് അല്ല; ദത്തുപുത്രിയുടെ പേരുമാറ്റി പരോളിലിറങ്ങിയ ഗുർമീത് റാം റഹീം സിംഗ്