കൊറോണ: വുഹാനില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കാന്‍ നീക്കം ശക്തമാക്കി ഇന്ത്യ
ചൈനീസ് അധികൃതരുടെ അനുമതി ലഭിച്ചാലുടന്‍ പ്രത്യേക വിമാനം വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാനായി ചൈനയിലേക്ക് തിരിക്കും എന്ന് വിദേശകാര്യമന്ത്രാലയവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
ദില്ലി: കൊറോണ വൈറസ് ബാധിത മേഖലയായ വുഹാനിൽ കുടങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കി ഇന്ത്യ. വിദേശകാര്യ - വ്യോമയാന മന്ത്രാലയങ്ങള്‍ സംയുക്തമായാണ് ഇവരെ നാട്ടിലെത്തിക്കാൻ ശ്രമം നടത്തുന്നത്. ചൈനീസ് അധികൃതരുടെ അനുമതി ലഭിച്ചാലുടന്‍ പ്രത്യേക വിമാനം വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാനായി ചൈനയിലേക്ക് തിരിക്കും എന്ന് വിദേശകാര്യമന്ത്രാലയവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
അതേസമയം ഇന്ത്യയുടെ നീക്കത്തിനെതിരെ അനുകൂല നിലപാടല്ല ചൈനയില്‍ നിന്നും വരുന്നത്. ലോകാരോഗ്യ സംഘടന ഒഴിപ്പിക്കിലിനെ
അനുകൂലിക്കുന്നില്ലെന്നായിരുന്നു ഇന്ത്യയിലെ ചൈനീസ് അംബാസിഡറുടെ നിലപാട്. ഇന്ത്യൻ എംബസിയുടെ ഇടപെടലിന് ശേഷവും ഭക്ഷണം പോലും ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഹ്യൂബ പ്രവിശ്യയിലെ മലയാളി വിദ്യാര്‍ത്ഥികൾ പരാതിപ്പെടുന്ന ദൃശ്യങ്ങളും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. മലയാളി വിദ്യാര്‍ത്ഥികളടക്കം 250 ഓളം ഇന്ത്യക്കാരാണ് വുഹാനില്‍ കുടുങ്ങിയിട്ടുള്ളത്.