കൊവിഡില്‍ ജീവന്‍ നഷ്ടപ്പെട്ടവരെ അനുസ്മരിച്ച് തുടങ്ങിയ യോഗത്തിന്‍റെ പ്രധാന അജണ്ട സമുദ്ര സുരക്ഷയായിരുന്നു. ഭീകരവാദത്തിനെതിരെ ശക്തമായ നിലപാട് പ്രധാനമന്ത്രി നരേന്ദ്രമോദി യോഗത്തെ അറിയിച്ചു

ദില്ലി: സമുദ്ര സുരക്ഷക്ക് തുരങ്കം വയ്ക്കുന്ന ഭീകരവാദ ശക്തികളെ നേരിടാന്‍ കൂട്ടായ സഹകരണം വേണമെന്ന് യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. സമുദ്രവ്യാപാരമേഖലയിലെ തടസങ്ങള്‍ നീങ്ങേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇതാദ്യമായാണ് ഇന്ത്യൻ പ്രധാനമന്ത്രി സുരക്ഷ കൗണ്‍സില്‍ യോഗത്തിന്‍റെ അധ്യക്ഷനാകുന്നത്. 

കൊവിഡില്‍ ജീവന്‍ നഷ്ടപ്പെട്ടവരെ അനുസ്മരിച്ച് തുടങ്ങിയ യോഗത്തിന്‍റെ പ്രധാന അജണ്ട സമുദ്ര സുരക്ഷയായിരുന്നു. ഭീകരവാദത്തിനെതിരെ ശക്തമായ നിലപാട് പ്രധാനമന്ത്രി നരേന്ദ്രമോദി യോഗത്തെ അറിയിച്ചു. സമുദ്രസുരക്ഷക്ക് തുരങ്കം വയ്കുന്ന ശക്തികളെ നേരിടാന്‍ അന്താരാഷ്ട്ര തലത്തില്‍ സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തണം. കടല്‍കൊള്ളക്കാരുടെ ആധിപത്യത്തിലുള്ള സമുദ്രപാതകള്‍ തിരിച്ച് പിടിക്കണം, രാജ്യങ്ങള്‍ക്കിടയിലെ തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കപ്പെടണമെന്നും മോദി പറഞ്ഞു. 

തീവ്രവാദ ശക്തികള്‍ക്കെതിരായ പോരാട്ടത്തില്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമര്‍ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. സമുദ്രസുരക്ഷ നേരിടുന്ന വെല്ലുവിളികളെ ഒന്നിച്ച് നേരിടാമെന്ന് മറ്റ് രാജ്യങ്ങളും വ്യക്തമാക്കി. സമുദ്ര സുരക്ഷയ്ക്കു പുറമെ സമാധാന ദൗത്യം, ഭീകരവാദ വിരുദ്ധ നടപടി തുടങ്ങിയ വിഷയങ്ങളില്‍ കൂടി പ്രത്യേക യോഗം വിളിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അടുത്ത രണ്ടു യോഗങ്ങളില്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കർ ആകും അദ്ധ്യക്ഷൻ.