കശ്മീരില്‍ ഭീകരാക്രമണ സാധ്യത സൈന്യം പരാജയപ്പെടുത്തി;വന്‍ സ്ഫോടകവസ്തു ശേഖരം പിടിച്ചെടുത്തു
രഹസ്യവിവരത്തെത്തുടര്‍ന്ന് സൈന്യം നടത്തിയ തിരച്ചിലിനിടെയാണ് വന്‍ സ്ഫോടക ശേഖരം പിടികൂടിയത്.
ദില്ലി: കശ്മീരില്‍ സൈനികര്‍ ഭീകരാക്രമണ സാധ്യത പരാജയപ്പെടുത്തി 40 കിലോ വരുന്ന സ്ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തു. കത്വ മേഖലയില്‍ നിന്നാണ് സ്ഫോടകവസ്തുക്കള്‍ പിടിച്ചെടുത്തത്. രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് സൈന്യം നടത്തിയ തിരച്ചിലിനിടെയാണ് വന്‍ സ്ഫോടക ശേഖരം പിടികൂടിയതെന്ന് സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയിലായെന്ന് സൂചനയുണ്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഇതുവരേയും പുറത്തുവന്നിട്ടില്ല. ഇന്ത്യ ബാലാകോട്ടിൽ പ്രത്യാക്രമണം നടത്തിയ ജയ്‍ഷെ മുഹമ്മദ് ക്യാമ്പ് വീണ്ടും സജീവമായതായും കുറച്ച് ദിവസങ്ങൾ മുമ്പ് വീണ്ടും ജയ്ഷെ തീവ്രവാദികൾ ഈ ക്യാമ്പ് പുനർനിർമിക്കാൻ തുടങ്ങിയതായി ഇന്ത്യക്ക് വിവരം ലഭിച്ചതായും കരസേനാമേധാവി ജനറൽ ബിപിൻ റാവത്ത് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കത്വ മേഖലയില്‍ നിന്നും സ്ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തത്.