ഇന്ത്യൻ കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടക്കാൻ ഒരു രാജ്യത്തിനും പണം നൽകിയിട്ടില്ലെന്ന് കേന്ദ്രം. അന്തരാഷ്ട്ര കപ്പൽ റൂട്ട് ആയതിനാൽ പ്രത്യേക അനുവാദം വേണ്ടെന്നും യുദ്ധ സാഹചര്യത്തിൽ ചില ഇടപെടലുകൾ മാത്രമാണ് നടത്തിയതെന്നും കേന്ദ്രം വ്യക്തമാക്കി.

ദില്ലി: ഇന്ത്യൻ കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടക്കാൻ ഒരു രാജ്യത്തിനും പണം നൽകിയിട്ടില്ലെന്ന് കേന്ദ്രം. അന്തരാഷ്ട്ര കപ്പൽ റൂട്ട് ആയതിനാൽ പ്രത്യേക അനുവാദം വേണ്ടെന്നും യുദ്ധ സാഹചര്യത്തിൽ ചില ഇടപെടലുകൾ മാത്രമാണ് നടത്തിയതെന്നും കേന്ദ്രം വ്യക്തമാക്കി. കൂടുതൽ ഇന്ത്യൻ കപ്പലുകൾക്ക് നാവികസേന വരും ദിവസങ്ങളിൽ സുരക്ഷ ഒരുക്കും. ഇറാൻ സ്ഥാനപ്പതിയുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ചർച്ച നടത്തി. എൽപിജിയുമായി അഞ്ച് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടലിടുക്കിലുണ്ട്.

ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഇറാൻ വൻതുക ഈടാക്കുമെന്ന് റിപ്പോർട്ട് വന്നിരുന്നു. 2 മില്യൺ ഡോളർ വരെ (ഏകദേശം 18.8 കോടി രൂപ) കപ്പലുകൾക്ക് ഈടാക്കാൻ ഇറാൻ തീരുമാനിച്ചെന്നാണ് ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ഇറാൻ ഇന്‍റർനാഷണൽ' റിപ്പോർട്ട് ചെയ്തു. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന ചില കപ്പലുകളിൽ നിന്ന് 2 മില്യൺ ഡോളർ ട്രാൻസിറ്റ് ഫീസായി ഈടാക്കുന്നത് ഇറാന്റെ ശക്തിയെ പ്രതിഫലിപ്പിക്കുന്നുവെന്ന് ഇറാൻ പാർലമെന്‍റിന്‍റെ ദേശീയ സുരക്ഷാ സമിതി അംഗമായ അലാവുദ്ദീൻ ബോറൂജെർഡി പറഞ്ഞെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.