ഇന്ത്യൻ സൈനികരെ തടഞ്ഞുവച്ചിട്ടില്ലെന്ന് ചൈന; ചർച്ചകളിലൂടെ പരിഹാരം കാണാൻ ശ്രമമെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം
ഇന്ത്യൻ സൈനികർ ആരും ചൈനീസ് സേനയുടെ പിടിയിൽ ഇല്ലെന്ന് ഇന്നലെ കരസേനയും വ്യക്തമാക്കിയിരുന്നു. തടഞ്ഞു വച്ചിരുന്ന സൈനികരെ ചൈന വിട്ടയച്ചതിന് ശേഷമായിരുന്നു ഈ പ്രസ്താവനയെന്നാണ് ഒരു പ്രമുഖ ഇംഗ്ലീഷ് ദിനപത്രത്തിൻറെ റിപ്പോർട്ട്.
ദില്ലി: ഇന്ത്യൻ സൈനികരെ തടഞ്ഞുവച്ചിട്ടില്ലെന്ന് ചൈന. പ്രശ്നങ്ങൾക്ക് ചർച്ചകളിലൂടെ പരിഹാരം കാണാനാണ് ശ്രമമെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. അതിർത്തി സംഘർഷത്തിൽ ഇന്ത്യൻ സൈനികർ ആരും ചൈനീസ് സേനയുടെ പിടിയിൽ ഇല്ലെന്ന് ഇന്നലെ കരസേനയും വ്യക്തമാക്കിയിരുന്നു. തടഞ്ഞു വച്ചിരുന്ന സൈനികരെ ചൈന വിട്ടയച്ചതിന് ശേഷമായിരുന്നു ഈ പ്രസ്താവനയെന്നാണ് ഒരു പ്രമുഖ ഇംഗ്ലീഷ് ദിനപത്രത്തിൻറെ റിപ്പോർട്ട്.
ഒരു ലെഫ്റ്റനൻ്റ് കേണലും മൂന്ന് മേജർമാരും ഉൾപ്പടെ പത്തു പേരെ തടഞ്ഞു വച്ചിരുന്നു എന്ന റിപ്പോർട്ട് കരസേന സ്ഥിരീകരിച്ചിട്ടില്ല. രണ്ടു ദിവസമായി നടന്ന സേനാതല ചർച്ചകൾക്കു ശേഷമാണ് സൈനികരെ വിട്ടയച്ചതെന്നായിരുന്നു റിപ്പോർട്ട്.
ആണി തറച്ച ദണ്ഡുകൾ കാരണമുള്ള മുറിവുകൾക്കൊപ്പം കത്തികൊണ്ടുള്ള മുറിവും ചില സൈനികരുടെ മൃതദ്ദേഹത്തിൽ ഉണ്ടായിരുന്നു എന്ന റിപ്പോർട്ടുമുണ്ട്. അടുത്തുള്ള നദിയിലേക്ക് വീണ ചിലർ കടുത്ത തണുപ്പു കാരണമാണ് മരിച്ചത്. മൂന്നു പേരെങ്കിലും ശ്വാസംമുട്ടിയാണ് മരിച്ചത്. ഗൽവാനിലെ മലനിരകളിൽ കയറിയ ചൈനീസ് സേന ഇതുവരെ പിൻമാറാൻ തയ്യാറായിട്ടില്ല.