2019 നെ അപേക്ഷിച്ച് വ്യാജ വാര്‍ത്തകളും പ്രചാരണങ്ങള്‍ക്കും പിന്നാലെയുണ്ടാവുന്ന അതിക്രമങ്ങള്‍ ഇരട്ടിച്ചു. ജാതി, മതം എന്നിവ സംബന്ധിച്ചുള്ള അതിക്രമങ്ങളിലും വര്‍ധനവുണ്ടായി. 

രാജ്യത്ത് കലാപാന്തരീക്ഷം സൃഷ്ടിച്ചതില്‍ വ്യാജ വാര്‍ത്തകള്‍ക്ക് വലിയ പങ്കെന്ന് നാഷണന്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍. കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 28 ശതമാനം അധികമായിട്ടുണ്ടെന്നും എന്‍സിആര്‍ബിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. മറ്റ് വലിയ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ സാരമായ കുറവുണ്ടായെങ്കിലും പൊലീസീനെ കാര്യമായി വലച്ചത് വ്യാജ വാര്‍ത്തകള്‍ക്ക് പിന്നാലെയുണ്ടായ അക്രമമാണെന്നാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ ഏറ്റവും പുതിയ കണക്കുകള്‍ വിശദമാക്കുന്നത്.

മഹാമാരിക്കാലത്ത് വ്യാജവാര്‍ത്തകള്‍ പൊലീസുകാരെ മുള്‍മുനയില്‍ നിര്‍ത്തിയെന്ന് വ്യക്തമാക്കുന്നതാണ് കണക്കുകള്‍. 2019 നെ അപേക്ഷിച്ച് വ്യാജ വാര്‍ത്തകളും പ്രചാരണങ്ങള്‍ക്കും പിന്നാലെയുണ്ടാവുന്ന അതിക്രമങ്ങള്‍ ഇരട്ടിച്ചു. കുറച്ചുകാലമായി സമാനമായ സംഭവങ്ങള്‍ കൂടിയിരുന്നെങ്കിലും ഇപ്പോഴാണ് ഇത്രയധികം കൂടുന്നത്. 2018ല്‍ 280 കേസുകളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. 2019ല്‍ ഇത് 486ഉം 2020ല്‍ ഇത് 1527ആയും വര്‍ധിച്ചു. ജാതി, മതം എന്നിവ സംബന്ധിച്ചുള്ള അതിക്രമങ്ങളിലും വര്‍ധനവുണ്ടായി.

2019ല്‍ കലാപവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തത് 45985 കേസുകളാണ് 2020ല്‍ ഇത് 51606 ആയി വര്‍ധിച്ചു. ഇതില്‍ മതം കലാപത്തിന് കാരണമായത് 857 കേസുകളിലാണ്. കാര്‍ഷിക തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് 2188 കേസുകളും സ്ഥലം സംബന്ധിയായ 10652 കേസുകളും 2020 ല്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മായം ചേര്‍ക്കല്‍ സംബന്ധിയായ കേസുകളിലും വര്‍ധനവുണ്ടായി. 2019നെ അപേക്ഷിച്ച് 28 ശതമാനത്തോളം കുറ്റകൃത്യങ്ങളില്‍ 2020 വര്‍ഷത്തിലുണ്ടായി. സൈബര്‍ കുറ്റകൃത്യങ്ങളില്‍ ദില്ലിയില്‍ മാത്രം 11.8 ശതമാനം വര്‍ധനവാണുണ്ടായത്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona