രാജ്യത്ത് 30,549 പേർക്ക് കൂടി കൊവിഡ്; 422 മരണം, ടിപിആര്‍ 1.85
കഴിഞ്ഞ ആഴ്ച്ച 2.86 ലക്ഷം കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. തൊട്ടു മുൻപുള്ള ആഴ്ച്ചയിൽ റിപ്പോർട്ട് ചെയ്ത 266000 ത്തെക്കാള്‍ ഏഴ് ശതമാനം വർധനവ്.
ദില്ലി: രാജ്യത്ത് 30,549 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 422 പേര്‍ രോഗബാധിതരായി മരിച്ചു. 38887 പേർക്കാണ് രോഗമുക്തി. 1.85 ശതമാനം ആണ് ടിപിആർ. പന്ത്രണ്ട് ആഴ്ച്ചകൾക്ക് ശേഷം പ്രതിവാര കൊവിഡ് കേസുകളിൽ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ച്ച 2.86 ലക്ഷം കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. തൊട്ടു മുൻപുള്ള ആഴ്ച്ചയിൽ റിപ്പോർട്ട് ചെയ്ത 266000 ത്തെക്കാള്‍ ഏഴ് ശതമാനം വർധനവ്.
രണ്ടാം തരംഗം ദുർബലമായി തുടങ്ങിയ മെയ് ആദ്യ ആഴ്ച്ചയ്ക്ക് ശേഷം ആദ്യമാണ് കൊവിഡ് പ്രതിവാര കണക്കിൽ വർധനയുണ്ടാകുന്നത്. കഴിഞ്ഞ ഏതാനും ആഴ്ച്ചകളായി പ്രതിദിന കണക്ക് അമ്പതിനായിരത്തിന് താഴെയാണ്. എന്നാൽ ഇതിനിടെ ഒരിക്കൽ മാത്രമാണ് പ്രതിദിന രോഗികളുടെ എണ്ണം മുപ്പതിനായിരത്തിൽ താഴെ എത്തിയത്.
ഇപ്പോൾ കൊവിഡ് കേസുകളിലുണ്ടാകുന്ന വർധന മൂന്നാം തരംഗത്തിന്‍റെ തുടക്കമാണോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. അതേസമയം മൂന്നാം തരംഗം രണ്ടാം തരംഗത്തിന്‍റെ അത്ര ശക്തമാവില്ല എന്നാണ് വിലയിരുത്തലെന്ന് ഐഐടിയിലെ ഗവേഷകർ പറഞ്ഞു. മൂന്നാം തരംഗത്തിൽ രോഗികളുടെ എണ്ണം പ്രതിദിനം പരമാവധി 1,50,000 വരെ മാത്രമേ എത്തു എന്നാണ് ഇവരുടെ പഠനത്തിൽ കണ്ടെത്തിയത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.