ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധിയില്‍ പ്രതികരണവുമായി വ്യോമയാന മന്ത്രാലയം. ഇന്ന് അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക്

ദില്ലി: ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധിയില്‍ പ്രതികരണവുമായി വ്യോമയാന മന്ത്രാലയം. ഇന്ന് അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക് എത്തുമെന്നും രണ്ട് ദിവസത്തിനുള്ളിൽ സർവീസുകൾ പൂർണ്ണ തോതിൽ സജ്ജമാകും, വിമാനത്താവളങ്ങളിൽ യാത്രക്കാർക്ക് എല്ലാ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്നും വ്യോമയാന മന്ത്രാല യം വ്യക്തമാക്കി. ആഭ്യന്തര വിമാന സർവീസുകളുടെ നിരക്ക് അന്താരാഷ്ട്ര വിമാന സർവീസുകളുടെ ഇരട്ടിയായിരിക്കുകയാണ് നിലവില്‍. ദില്ലി ലണ്ടൻ എയർ ഇന്ത്യ വിമാന നിരക്ക് 27000 ൽ താഴെയാണ് എന്നാല്‍ ദില്ലിയില്‍ നിന്ന് കൊച്ചിയലേക്കുള്ള ടിക്കറ്റിന് ഏറ്റവും കുറഞ്ഞ നിരക്ക് 50000 നും മുകളിലാണ്. ദില്ലി തിരുവനന്തപുരം എയർ ഇന്ത്യ വിമാന ടിക്കറ്റ് നിരക്ക് 55,000 വരെ ഉയർന്നിട്ടുണ്ട്. ഇതോടെ വലഞ്ഞിരിക്കുകയാണ് യാത്രക്കാർ.

ഉച്ചവരെ രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നുള്ള എഴുനൂറോളം ഇൻഡിഗോ സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. വിമാന പ്രതിസന്ധി പാര്‍ലമെന്‍റിനേയും പ്രക്ഷുബ്ധമാക്കി. ഒരു വിമാനക്കമ്പനിക്ക് കുത്തകവകാശം നല്‍കിയതില്‍ ജനം വലിയ വില നല്‍കേണ്ടി വരികയാണെന്ന് കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനം കടുപ്പിച്ച് രാഹുല്‍ ഗാന്ധി സമൂഹമാധ്യമത്തില്‍ കുറിച്ചിട്ടുണ്ട്. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ മണിക്കൂറുകളായി കുടുങ്ങിയിരിക്കുന്ന നിരവധി യാത്രക്കാര്‍ പലവിധത്തിലുള്ള പ്രതിസന്ധികള്‍ നേരിടുകയാണ്. ദില്ലി വിമാനത്താവളത്തില്‍ 225 സര്‍വീസുകള്‍ റദ്ദാക്കിയതായുള്ള വിവരമാണ് ആദ്യം പുറത്ത് വന്നത്. പിന്നീടാണ് ഇന്ന് അര്‍ധരാത്രി വരെയുള്ള എല്ലാ ആഭ്യന്ത്ര സര്‍വീസുകളും റദ്ദാക്കിയതായി വിമാനത്താവള അധികൃതര്‍ അറിയിച്ചത്.