കാർഷിക മേഖലയിലെ സഹകരണം കൂടുതൽ മെച്ചപ്പെടുത്താൻ ഇന്ത്യ-ഇസ്രായേൽ ധാരണ; 150 'മികവിന്റെ ഗ്രാമങ്ങൾ'
ഇസ്രയേലിന്റെ സാങ്കേതിക സഹായത്തോടെ ഈ കേന്ദ്രങ്ങൾക്ക് ചുറ്റുമുള്ള 150 ഗ്രാമങ്ങളെ മികവിന്റെ ഗ്രാമങ്ങളാക്കി മാറ്റാൻ തീരുമാനിച്ചിട്ടുള്ളതായി മന്ത്രി അറിയിച്ചു.
ദില്ലി: ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ നോർ ഗിലോൺ കേന്ദ്ര കൃഷി, കർഷക ക്ഷേമ മന്ത്രി നരേന്ദ്ര സിംഗ് തോമറിനെ കൃഷിഭവനിൽ സന്ദർശിച്ചു. അംബാസഡറെ സ്വാഗതം ചെയ്ത തോമർ, 12 സംസ്ഥാനങ്ങളിലെ 29 മികവിന്റെ കേന്ദ്രങ്ങളുടെ (CoEs) (Centre of Excellence) പ്രവർത്തനത്തിൽ സംതൃപ്തി രേഖപ്പെടുത്തി. 25 ദശലക്ഷത്തിലധികം പച്ചക്കറികളും 3,87,000-ത്തിലധികം ഗുണമേന്മയുള്ള ഫലവൃക്ഷങ്ങളും ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്. കൂടാതെ പ്രതിവർഷം 1.2 ലക്ഷത്തിലധികം കർഷകർക്ക് പരിശീലനം നൽകാനും കഴിയും.
ഇസ്രയേലിന്റെ സാങ്കേതിക സഹായത്തോടെ ഈ കേന്ദ്രങ്ങൾക്ക് ചുറ്റുമുള്ള 150 ഗ്രാമങ്ങളെ മികവിന്റെ ഗ്രാമങ്ങളാക്കി മാറ്റാൻ തീരുമാനിച്ചിട്ടുള്ളതായി മന്ത്രി അറിയിച്ചു. അതിൽ 75 ഗ്രാമങ്ങൾ, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തിന്റെ സ്മരണയ്ക്കായി ആദ്യ വർഷം ഏറ്റെടുക്കുന്നുണ്ടെന്നും തോമർ അറിയിച്ചു. ഇതിനായി ഇന്ത്യയും ഇസ്രയേലും ഒരുമിച്ച് പ്രവർത്തിക്കും. കർഷകർക്ക് നൽകുന്ന സേവനങ്ങളുടെ നിലവാരവും ഗുണമേന്മയും വർധിപ്പിക്കുന്നതിനായി ഇസ്രായേൽ അംബാസഡർ ഗിലോൺ മികവിന്റെ കേന്ദ്രങ്ങളുടെ സർട്ടിഫിക്കേഷൻ നടത്താൻ നിർദ്ദേശം മുന്നോട്ടുവച്ചു.