ഐഎൻഎസ് വിക്രാന്തിലെ കവർച്ച: പ്രതികളെ രണ്ടു ദിവസം കൂടി എൻഐഎ കസ്‌റ്റഡിയിൽ വിട്ടു
കപ്പൽശാലയിലെ വിമാന വാഹിനി കപ്പലിൽ നിന്ന് കമ്പ്യൂട്ടർ ഉപകരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതികളെ രണ്ടു ദിവസം കൂടി എൻഐഎ കസ്‌റ്റഡിയിൽ വിട്ടു.
കൊച്ചി: കപ്പൽശാലയിലെ വിമാന വാഹിനി കപ്പലിൽ നിന്ന് കമ്പ്യൂട്ടർ ഉപകരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതികളെ രണ്ടു ദിവസം കൂടി എൻഐഎ കസ്‌റ്റഡിയിൽ വിട്ടു. ബീഹാർ സ്വദേശി സുമിത് കുമാർ സിങ്, രാജസ്ഥാൻ സ്വദേശി ദയ റാം എന്നിവരെയാണ് കസ്‌റ്റഡിയിൽ വിട്ട്ത്.
പ്രതികളിൽ നിന്ന് പിടികൂടിയ മൊബൈൽ ഫോണുകളും ഇലക്‌ട്രോണിക് ഉപകരണങ്ങളും നിലവിൽ സിഡാക്കിൽ പരിശോധനയ്‌ക്ക് അയച്ചിരിക്കുകയാണെന്നും ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എൻഐഎ അഭിഭാഷകൻ അർജുൻ അമ്പലപ്പട്ട കോടതിയെ അറിയിച്ചു.
ഇതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും കസ്‌റ്റഡിയിൽ വിട്ടത്. ബുധനാഴ്‌ച ഇവരെ വീണ്ടും എൻഐഎ കോടതിയിൽ ഹാജരാക്കും. നിലവിൽ ഏഴ് ദിവസമായി പ്രതികൾ എൻഐഎ കസ്‌റ്റഡിയിലായിരുന്നു. 2019 സെപ്‌തംബർ 13നാണ് നിർമാണത്തിലിരുന്ന വിമാന വാഹിനി കപ്പലായ വിക്രാന്തിൽ മോഷണം നടന്നത്.