'ഓരോ ഇന്ത്യക്കാരനെയും അപമാനിക്കുന്നതിന് തുല്യം'; കൊവിഡ് പരിശോധനാ കിറ്റ് ക്രമക്കേടിനെതിരെ രാഹുൽ ഗാന്ധി
ചിലർ അധാർമികമായി ലാഭം കൊയ്യാൻ ശ്രമിക്കുകയാണ്. ദുഷിച്ച, ഭയപ്പെടുത്തുന്ന, മാനസികാവസ്ഥയാണിത്. രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
ദില്ലി: കൊവിഡ് പരിശോധനാ കിറ്റ് വാങ്ങിയതിലെ ക്രമക്കേട് ഓരോ ഇന്ത്യക്കാരനെയും അപമാനിക്കുന്നതിന് തുല്യമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അഴിമതിക്കാരെ ശിക്ഷിക്കാൻ പ്രധാനമന്ത്രി മുൻകൈയെടുക്കണമെന്നും രാഹുൽ ഗാന്ധി അഭ്യർത്ഥിച്ചു.
‘രാജ്യം കൊവിഡിനെതിരെ പോരാടുമ്പോൾ ചിലര്‍ അധാര്‍മികമായി ലാഭം കൊയ്യാന്‍ ശ്രമിക്കുന്നു. ദുഷിച്ച ഈ മാനസികാവസ്ഥ ഭയപ്പെടുത്തുന്നതാണ്. രാജ്യം ഒരിക്കലും അവര്‍ക്ക് മാപ്പ് നല്‍കില്ല. ദശലക്ഷക്കണക്കിന് സഹോദരി സഹോദരന്‍മാര്‍ നിര്‍ണയിക്കാനാകാത്ത കഷ്ടപ്പാടുകള്‍ നേരിടുമ്പോൾ അതില്‍ നിന്ന് ലാഭം കൊയ്യാന്‍ ശ്രമിക്കുന്നത് വിശ്വസിക്കാന്‍ കഴിയാത്തതാണെന്ന് രഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ വ്യക്തമാക്കി.
That any human being would try & profiteer from the immeasurable suffering of millions of his brothers & sisters, is beyond belief & comprehension. This scam is an insult to every Indian. I urge the PM to act swiftly to bring the corrupt to justice.https://t.co/04KJqALs80
— Rahul Gandhi (@RahulGandhi) April 27, 2020
245 രൂപയുടെ പരിശോധന കിറ്റുകള്‍ 600 രൂപ നിരക്കിലാണ് ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്തത്. ഈ കിറ്റുകള്‍ തെറ്റായ ഫലങ്ങളാണ് കാണിക്കുന്നതെന്ന് നിരവധി സംസ്ഥാനങ്ങള്‍ വ്യക്തമാക്കുകയും ഈ പരിശോധന കിറ്റുകള്‍ ഉപയോഗിച്ചുള്ള പരിശോധന അവസാനിപ്പിക്കുകയും ചെയ്തിരുന്നു. ഇന്ത്യയിൽ ഇതുവരെ 27000 ആളുകളാണ് കൊറോണ ബാധിതരായിട്ടുള്ളത്. 800നടുത്ത് ആളുകൾ മരിക്കുകയും ചെയ്തു.