'ഇത് നിയമവാഴ്‍ചയോടുള്ള അനാദരവ്'; നിര്‍ഭയ കുറ്റവാളികളുടെ വധശിക്ഷയെ അപലപിച്ച് ഐസിജെ
വധശിക്ഷയുടെ അനന്തരഫലം വെളിവായതാണെന്നും ഇത്തരം നടപടികൾ സ്ത്രീകളുടെ ജീവിതത്തെ യാതൊരു തരത്തിലും മെച്ചപ്പെടുത്തുന്നില്ല എന്നും ഐസിജെ
ദില്ലി: നിർഭയ കേസിലെ കുറ്റവാളികളുടെ വധശിക്ഷയെ അപലപിച്ച് അന്താരാഷ്ട്ര നീതിന്യായ കമ്മീഷൻ. തൂക്കിലേറ്റിയത് നിയമവാഴ്ച്ചയോടുള്ള അനാദരവാണ്. വധശിക്ഷ അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണം. നിയമ സംവിധാനത്തിൽ
ക്രമാനുഗതമായ മാറ്റം കൊണ്ടുവരണമെന്നും ഐസിജെ ശുപാർശ ചെയ്തു. നിയമ വാഴ്ച്ചയുടെ പേരിൽ നടത്തുന്ന വധശിക്ഷകൾ ഹിംസയുടെ ആഘോഷിക്കൽ മാത്രമാണ്. വധശിക്ഷയുടെ അനന്തരഫലം വെളിവായതാണെന്നും ഇത്തരം നടപടികൾ സ്ത്രീകളുടെ ജീവിതത്തെ യാതൊരു തരത്തിലും മെച്ചപ്പെടുത്തുന്നില്ല എന്നും ഐസിജെ വ്യക്തമാക്കി. ഐസിജെ ഏഷ്യ പസഫിക് ഡയറക്ടർ ഫ്രഡറിക് റോസികിയുടേതാണ് പ്രസ്താവന.
പുലര്‍ച്ചെ അഞ്ചരയ്ക്കാണ് തിഹാര്‍ ജയിലില്‍ നാല് കുറ്റവാളികളെയും തൂക്കിലേറ്റിയത്. തിഹാര്‍ ജയില്‍ മൂന്നാം കോംപ്ലക്സില്‍ നാല് കഴുമരങ്ങളിലായി കുറ്റവാളികളായ അക്ഷയ് ഠാക്കൂര്‍, പവന്‍ ഗുപ്‍ത, മുകേഷ് സിംഗ്, വിനയ് ശര്‍മ്മ എന്നിവരെ തൂക്കിലേറ്റുകയായിരുന്നു. സുപ്രീംകോടതിയിലെ രാത്രി നാടകത്തോടെ നിയമവഴികള്‍ അടഞ്ഞത് പുലര്‍ച്ചെ മൂന്നരയോടെ കുറ്റവാളികളെ അറിയിച്ചു. എട്ട് വയസുകാരനായ മകനെ കാണണമെന്ന് അക്ഷയ് സിംഗ് ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ജയില്‍
മാന്വല്‍ പ്രകാരം അനുമതി നിഷേധിച്ചു. നിര്‍ഭയയോട് ചെയ്ത കൊടും ക്രൂരതകള്‍ വിവരിക്കുന്ന മരണവാറണ്ട് വായിച്ച് കേള്‍പ്പിച്ചശേഷമാണ് കുറ്റവാളികളെ കഴുമരത്തിലേക്ക് കൊണ്ടുപോയത്. കേസില്‍ നീതി നടപ്പായെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം.