ദില്ലി കൂട്ട ബലാത്സംഗ കേസ്; കുറ്റക്കാരെ തൂക്കിലേറ്റാൻ തയ്യാറായി കൂടുതൽ വനിതകൾ രംഗത്ത്
ഷൂട്ടിംഗ് താരം വർതിക സിംഗാണ് പ്രതികളെ തൂക്കിലേറ്റാൻ തയ്യാറായി രംഗത്തെത്തിയിരിക്കുന്നത്. ചോര കൊണ്ടെഴുതിയ കത്ത് താരം അമിത് ഷായ്ക്കയച്ചു.
ദില്ലി: ദില്ലി കൂട്ട ബലാത്സംഗ കേസിലെ കുറ്റക്കാരെ തൂക്കി കൊല്ലാൻ തയ്യാറായി കൂടുതൽ വനിതകൾ രംഗത്ത്. ഷൂട്ടിംഗ് താരം വർതിക സിംഗാണ് പ്രതികളെ തൂക്കിലേറ്റാൻ തയ്യാറായി രംഗത്തെത്തിയിരിക്കുന്നത്. ചോര കൊണ്ടെഴുതിയ കത്ത് താരം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കയച്ചു.
ദില്ലി കൂട്ടബലാത്സംഗ കേസിലെ നാല് പ്രതികളെ തൂക്കിലേറ്റാൻ ആരാച്ചാരെ കിട്ടാതെ വലയുന്നു എന്ന വാർത്ത വന്നതിന് പിന്നാലെ സന്നദ്ധത അറിയിച്ച് നിരവധി കത്തുകളാണ് ജയിൽ അധികൃതർക്ക് കിട്ടിയിരുന്നത്. ചിലർ നേരിട്ട് രംഗത്ത് വരികയും ചെയ്തു. ഇതിന് പിന്നാലെയാണ് കൃത്യം ചെയ്യാൻ തയ്യാറായി പ്രമുഖ ഷൂട്ടിംഗ് താരം മുന്നോട്ട് വന്നിരിക്കുന്നത്. ആരാച്ചാരെ കിട്ടാനില്ലാത്ത കാരണം കൊണ്ട് വിധി നടപ്പാക്കാൻ വൈകരുതെന്നും, സ്ത്രീകൾക്കെതിരെയുള്ള അതിക്രമം നടത്തുന്നവരെ തൂക്കിലേറ്റാനുള്ള അവകാശം സ്ത്രീകൾക്ക് തന്നെ നൽകണം എന്നുമാണ് വർതികയുടെ നിലപാട്.
സ്ത്രീകളായ രാഷ്ട്രീയ പ്രവർത്തകരുടെയും, ചലച്ചിത്ര താരങ്ങളുടെയും പിന്തുണ ഇവർ തേടിയിട്ടുണ്ട്. നിർഭയ കേസിൽ ആരാച്ചാരെ ആവശ്യപ്പെട്ട് തിഹാർ ജയിൽ അധികൃതര്‍ ഉത്തർ പ്രദേശ് ജയിൽ വകുപ്പിന് കത്തയച്ചിരുന്നു. മീററ്റിൽ നിന്നുള്ള ആരാച്ചാരായ പവൻ കുമാർ സന്നദ്ധത അറിയിച്ചെന്നാണ് സൂചന. നേരത്തേ പ്രതികളെ തൂക്കിലേറ്റാൻ തയ്യാറായി തമിഴ്നാട് പൊലീസിലെ ഉദ്യോഗസ്ഥനായ സുഭാഷ് ശ്രീനിവാസനും രംഗത്തെത്തിയിരുന്നു.