നിക്ഷേപത്തട്ടിപ്പ്: ഹീര ഗ്രൂപ്പ് മേധാവി നൗഹീര ശൈഖ് അറസ്റ്റിൽ
നൗഹീര ശൈഖ് ഇവരുടെ പ്രൈവറ്റ് സെക്രട്ടറി മോളി തോമസ്, ഭർത്താവ് ബിജു തോമസ് എന്നിവരെയാണ് എൻഫോഴ്സ്മെന്‍റ് അറസ്റ്റ് ചെയ്തത്
ഹൈദരാബാദ്: കേരളത്തിൽ കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ ഹീര ഗ്രൂപ്പ് മേധാവി നൗഹീര ശൈഖിനെ ഹൈദരാബാദിൽ നിന്ന് എൻഫോഴ്സ്മെന്‍റ് അറസ്റ്റ് ചെയ്തു. കള്ളപ്പണ്ണം വെളുപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്. ഹീരാ ഗ്രൂപ്പ് മേധാവിയും ഹൈദരാബാദ് സ്വദേശിനിയുമായ നൗഹീര ശൈഖ് ഇവരുടെ പ്രൈവറ്റ് സെക്രട്ടറി മോളി തോമസ്, ഭർത്താവ് ബിജു തോമസ് എന്നിവരെയാണ് എൻഫോഴ്സ്മെന്‍റ് അറസ്റ്റ് ചെയ്തത്.
മോളി തോമസും ബിജു തോമസും എറണാകുളം സ്വദേശികളാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഹീരാ ഗ്രൂപ്പ് നടത്തിയ നിക്ഷേപ തട്ടിപ്പുകളെ തുടർന്നാണ് അറസ്റ്റ്. പ്രതികൾക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഹൈദരാബാദ് മെട്രോപൊളിറ്റൻ കോടതിയിൽ ഹാജരാക്കിയ പ്രതികളെ എൻഫോഴ്സ്മെന്‍റ് കസ്റ്റഡിയിൽ വാങ്ങി.
ഹീരാ ഗ്രൂപ്പിന്‍റെ തട്ടിപ്പുകളെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യമാണെന്ന് എൻഫോഴ്സ്മെന്‍റ് കോടതിയെ അറിയിച്ചു.കമ്പനി മേധാവിയായ നൗഹീര ശൈഖ് തട്ടിപ്പ് കേസിൽ മുംബൈയിലും തെലങ്കാനയിലും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. വടക്കൻ കേരളത്തിൽ ഹീരാ ഗ്രൂപ്പ് 25 കോടിയിലധികം രൂപയുടെ നിക്ഷേപ തട്ടിപ്പാണ് നടത്തിയത്. ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് അടുത്തിടെ ക്രൈംബ്രാഞ്ചിന് വിട്ടിരുന്നു. ഹൈദരാബാദിൽ നിന്ന് പ്രതികളെ കേരളത്തിലെത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള നടപടികൾ ക്രൈംബ്രാഞ്ച് തുടങ്ങിയിട്ടുണ്ട്.
ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍ , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. |