Asianet News MalayalamAsianet News Malayalam

ഇന്ദ്രാണി മുഖര്‍ജി,305 കോടി, കാര്‍ത്തി ; ഒടുവില്‍ ചിദംബരം കുടുങ്ങി

കാര്യങ്ങള്‍ ചിദംബരത്തിന്‍റെ പിടിവിട്ടുപോയിരിക്കുന്നെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. അറസ്റ്റിലാവാതിരിക്കാന്‍ ചിദംബരവും ഏതുവിധേനയും അറസ്റ്റുചെയ്യുമെന്ന നിലപാടില്‍  സിബിഐയും നീക്കങ്ങള്‍ നടത്തുകയാണ്. 
 

inx media case history p chidambaram
Author
Delhi, First Published Aug 21, 2019, 11:43 AM IST

ദില്ലി: ഐഎന്‍എക്സ് മീഡിയ അഴിമതിയിലെ മുഖ്യ ആസൂത്രകന്‍   മുന്‍  കേന്ദ്രമന്ത്രി പി ചിദംബരം ആണെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടിരിക്കുന്നു എന്നാണ് അദ്ദേഹത്തിന്‍റെ മുന്‍കൂര്‍ ജാമ്യേപേക്ഷ തള്ളിക്കൊണ്ട് ദില്ലി ഹൈക്കോടതി ജഡ്ജി സുനില്‍ ഗൗര്‍ ചൊവ്വാഴ്ച പറഞ്ഞത്.  പ്രതികളിലൊരാളായ ഇന്ദ്രാണി മുഖര്‍ജി കഴിഞ്ഞ മാസം മാപ്പുസാക്ഷിയായതോടെ ചിദംബരത്തിന്‍റെ നില പരുങ്ങലിലാകുമെന്ന് അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നു. അഴിമതിയുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ ചിദംബരത്തിന് പങ്കുണ്ടെന്ന് ഇന്ദ്രാണി സിബിഐക്ക് മൊഴി നല്‍കിയതായും സൂചനകളുണ്ടായിരുന്നു.  എന്തായാലും, ഒന്നരമാസത്തിനു ശേഷം കാര്യങ്ങള്‍ ചിദംബരത്തിന്‍റെ പിടിവിട്ടുപോയിരിക്കുന്നെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. അറസ്റ്റിലാവാതിരിക്കാന്‍ ചിദംബരവും ഏതുവിധേനയും അറസ്റ്റുചെയ്യുമെന്ന നിലപാടില്‍  സിബിഐയും നീക്കങ്ങള്‍ നടത്തുകയാണ്. 

എന്താണ് ഐഎന്‍എക്സ് മീഡിയ അഴിമതി?

2007ല്‍ പി ചിദംബരം ധനമന്ത്രിയായിരുന്ന കാലത്ത്  ഐഎന്‍എക്സ് മീഡിയ വേണ്ടി ചട്ടങ്ങള്‍ മറികടന്ന് 305 കോടി രൂപയുടെ വിദേശനിക്ഷേപം സ്വീകരിച്ചതാണ് കേസിന് ആധാരമായ സംഭവം. വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്‍റെ ചട്ടപ്രകാരം 4.62 കോടി രൂപ വിദേശനിക്ഷേപം സ്വീകരിക്കാനേ കമ്പനിക്ക് അര്‍ഹതയുണ്ടായിരുള്ളൂ. വിദേശ നിക്ഷേപ പ്രോത്സാഹന ബോർഡിന് ഐഎന്‍എക്സ് മീഡിയ അപേക്ഷ നല്‍കുകയും ധനകാര്യമന്ത്രാലയം ചട്ടങ്ങള്‍ മറികടന്ന് ഇതിന് അംഗീകാരം നല്കുകയുമായിരുന്നു. ഇന്ദ്രാണി മുഖര്‍ജിയും ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയും ആയിരുന്നു ഐഎന്‍എക്സ് മീഡിയയുടെ ഉടമകള്‍.ഇവര്‍ക്കുപുറമേ ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി ചിംദബരവും കേസില്‍ പ്രതിയാണ്. 

ദില്ലിയിലെ ഹോട്ടല്‍ ഹയാത്തില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയില്‍ പ്രതിഫലമായി കാര്‍ത്തി ഒരു കോടി ഡോളര്‍ ആവശ്യപ്പെട്ടെന്നും സിബിഐ പറയുന്നു. ഇക്കാര്യം ഇന്ദ്രാണി മുഖര്‍ജി സമ്മതിച്ചിട്ടുമുണ്ട്. കാര്‍ത്തിയുടെ ഉടമസ്ഥതയിലുള്ള അഡ്വാന്‍റേജ് സ്ട്രാറ്റജിക് കൺസൾട്ടിംഗ് കമ്പനിക്ക് ഐഎന്‍എക്സ് മീഡിയ ആദ്യം പത്ത് ലക്ഷം രൂപ നല്‍കി. പിന്നീട് കാര്‍ത്തിയുടെ വിവിധ കമ്പനികൾ വഴി ഏഴ് ലക്ഷം ഡോളര്‍ വീതമുള്ള നാല് ഇന്‍വോയ്സുകളും നല്‍കി. ഇതെല്ലാം കാര്‍ത്തിയുടെ വീട്ടിലും ഓഫീസുകളിലും നടത്തിയ റെയ്ഡുകളില്‍ സിബിഐ പിടിച്ചെടുത്തിരുന്നു. 

ഐഎന്‍എക്സ് മീഡിയയ്ക്ക് പണം നല്‍കിയ വിദേശകമ്പനികളെല്ലാം നേരിട്ടോ അല്ലാതെയോ കാര്‍ത്തി ചിദംബരത്തിന് നിയന്ത്രണമുള്ളവയാണ്. അതുകൊണ്ടുതന്നെ അഴിമതിക്ക് ചിദംബരം അനുമതി നല്‍കിയത് കാര്‍ത്തിയുടെ ഇടപെടലിനെത്തുടര്‍ന്നാണെന്ന് വിശ്വസിക്കാമെന്നാണ് അന്വേഷണ ഏജന്‍സികള്‍ വാദിക്കുന്നത്. സാമ്പത്തിക ഇടപാടിലെ അഴിമതിയെക്കുറിച്ച് സിബിഐയും കള്ളപ്പണം വെളുപ്പിക്കലിനെക്കുറിച്ച് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റുമാണ് അന്വേഷിക്കുന്നത്. ഈ രണ്ടുകേസുകളിലും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ചിദംബരം അപേക്ഷ നല്‍കിയത്. 


കേസിന്‍റെ നാള്‍വഴി...


2017 മേയ് 15: വിദേശത്തുനിന്ന് നിയമവിരുദ്ധമായി 305 കോടിയുടെ നിക്ഷേപം സ്വീകരിച്ചതിന് ഐഎന്‍എക്സ് മീഡിയയ്ക്കെതിരെ സി.ബി.ഐ കേസെടുത്തു.

2017 മേയ് 16: പി.ചിദംബരത്തിന്‍റേയും മകന്‍ കാര്‍ത്തി ചിദംബരത്തിന്‍റേയും ചെന്നൈയിലെ വീടുകളിലും ഓഫീസുകളിലും സി.ബി.ഐ റെയ്ഡ്.

2017 ജൂണ്‍ 16: കാര്‍ത്തി ചിദംബരത്തിനെതിരെ ലുക്കൗട്ട് നോട്ടീസ്.

2017 ഓഗസ്റ്റ് 10: കാര്‍ത്തിക്കെതിരായ ലുക്കൗട്ട് നോട്ടീസ് മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു.

2017 ഓഗസ്റ്റ് 14: മദ്രാസ് ഹൈക്കോടതിയുടെ നടപടി സുപ്രീംകോടതി സ്റ്റേ ചെയ്തു.  

2017 ഓഗസ്റ്റ് 18: ഓഗസ്റ്റ് 23-നു മുമ്പ് സി.ബി.ഐക്കു മുന്നില്‍ ഹാജരാകാന്‍ കാര്‍ത്തി ചിദംബരത്തിന് സുപ്രീംകോടതിയുടെ നിര്‍ദേശം.

2017 സെപ്റ്റംബര്‍ 22: വിദേശത്തെ ബാങ്ക് അക്കൗണ്ടുകള്‍ ഇല്ലാതാക്കാന്‍ സാധ്യതയുളളതിനാല്‍ കാര്‍ത്തിയുടെ വിദേശയാത്രകള്‍ സി.ബി.ഐ തടഞ്ഞു.

2017 ഒക്ടോബര്‍ 09: മകളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി ബ്രിട്ടനില്‍ പോകാന്‍ അനുമതി തേടി കാര്‍ത്തി സുപ്രീംകോടതിയെ സമീപിച്ചു.

2017 നവംബര്‍ 20: ബ്രിട്ടനില്‍ പോകാന്‍ കാര്‍ത്തിക്ക് സുപ്രീംകോടതിയുടെ അനുമതി

2018 ഫെബ്രുവരി 16: കാര്‍ത്തി ചിദംബരത്തിന്‍റെ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റിനെ സിബിഐ അറസ്റ്റു ചെയ്തു.

2018 ഫെബ്രുവരി 28: കാര്‍ത്തി ചിദംബരത്തെ ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റു ചെയ്തു.

2018 മാര്‍ച്ച് 01: കാര്‍ത്തി ചിദംബരത്തെ മാര്‍ച്ച്ആറ് വരെ സിബിഐ കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവ്.

2018 മാര്‍ച്ച് 12: കാര്‍ത്തിയെ തിഹാര്‍ ജയിലിലാക്കി.

2018 മാര്‍ച്ച് 23: കാര്‍ത്തി ചിദംബരത്തിന് ജാമ്യം അനുവദിച്ചു. 
2018 മേയ് 30: അഴിമതിക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി പി.ചിദംബരം ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു.

2018 ജൂണ്‍ 01: ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പി.ചിദംബരത്തിന് സി.ബി.ഐയുടെ നിര്‍ദ്ദേശം.

2018 ജൂലൈ 23: എന്‍ഫോഴ്സ്മെന്‍റ് കേസില്‍ ജാമ്യം തേടി ചിദംബരം വീണ്ടും ഡല്‍ഹി ഹൈക്കോടതിയില്‍.

2018 ജൂലൈ 23: ചിദംബരത്തിനെതിരായ രണ്ടു കേസുകളിലും അറസ്റ്റ് തടഞ്ഞുകൊണ്ട് ഹൈക്കോടതി ഉത്തരവ്.

2018 ഒക്ടോബര്‍ 11: കാര്‍ത്തി ചിദംബരത്തിന്‍റെ ഇന്ത്യയിലും വിദേശത്തുമുളള 54 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.

2019 ഫെബ്രുവരി 04: ചിദംബരത്തെ പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്രനിയമ മന്ത്രാലയത്തിന്‍റെ അനുമതി.

2019 ജൂലൈ 04: കേസില്‍ തന്നെ മാപ്പുസാക്ഷിയാക്കണമെന്ന ഇന്ദ്രാണി മുഖര്‍ജിയുടെ ആവശ്യം പ്രത്യേക സിബിഐ കോടതി അംഗീകരിച്ചു.
2019 ഓഗസ്റ്റ് 20: പി.ചിദംബരത്തിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തളളി.  


  

 

Follow Us:
Download App:
  • android
  • ios