28 സ്നേഹയിടങ്ങളിലായി ആറ് ലക്ഷം പേർക്ക് ഭക്ഷണം; രാജ്യത്തിന് കരുതലായി റെയില്‍വേയും
ഇതുവരെ ഏതാണ് ആറ് ലക്ഷത്തോളം പൊതി ഭക്ഷണം വിതരണം ചെയ്തതായി ഐആർസിടിസി അറിയിച്ചു. ദിവസം 60,000ത്തിലധികം ഉച്ചഭക്ഷണമാണ് വിതരണം ചെയ്തത്.
ദില്ലി: കൊവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്ത് വിവിധ ഇടങ്ങളിലായി 28 ഭക്ഷണശാലകള്‍ തുറന്ന് ഐആർസിടിസി. ലോക്ക് ഡൌണിന്‍റെ സാഹചര്യത്തില്‍ ദുരിതത്തിലായവരെയും പാവപ്പെട്ടവരെയും സഹായിക്കാനാണ് റെയില്‍വേ ഭക്ഷണശാലകള്‍ തുറന്നത്.
ഇതുവരെ ഏതാണ് ആറ് ലക്ഷത്തോളം പൊതി ഭക്ഷണം വിതരണം ചെയ്തതായി ഐആർസിടിസി അറിയിച്ചതായി വാർത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോർട്ട് ചെയ്തു. ദിവസം 60,000ത്തിലധികം ഉച്ചഭക്ഷണമാണ് വിതരണം ചെയ്തത്. പ്രാദേശിക ഭരണകൂടങ്ങള്‍, എന്‍ജിഒ, ആർപിഎഫ് എന്നിവരുടെ സഹായത്തോടെയാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. ആവശ്യമെങ്കില്‍ കൂടുതല്‍ ഭക്ഷണം എത്തിക്കുമെന്നും ഇപ്പോള്‍ 12 ലക്ഷം രൂപയാണ് ദിവസേന ഇതിനായി ചെലവഴിക്കുന്നത് എന്നും ഐആർസിടിസി വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിഎം കെയർസ് ഫണ്ടിലേക്ക് 20 കോടി രൂപ നല്‍കുമെന്ന് ഐആർസിടിസി അറിയിച്ചു.
രാജ്യത്ത് 8447 പേർക്കാണ് ഇതിനകം കൊവിഡ് 19 പിടിപെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 918 പേർക്ക് രോഗം സ്ഥിരീകരിച്ചു. 31 മരണം ഇന്ന് റിപ്പോർട്ട് ചെയ്തു. ആകെ 273 പേരാണ് ഇതുവരെ മരണപ്പെട്ടത്. 764 പേരുടെ രോഗം ഭേദമായി. 7409 പേരാണ് നിലവില്‍ രോഗബാധിതരായുള്ളത് എന്നും ആരോഗ്യ മന്ത്രാലയം ഇന്ന് അറിയിച്ചു.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക