'ഇന്ത്യയിലെ ഉന്നത ഭരണകക്ഷി നേതാവിനെ ചാവേറാക്രമണത്തിൽ കൊല്ലാൻ പദ്ധതി', ഐഎസ് ഭീകരൻ കസ്റ്റഡിയിലെന്ന് റഷ്യ
ഇന്ത്യയിലെ ഭരകക്ഷി നേതൃനിരയിലെ ഉന്നതനെ വധിക്കാൻ പദ്ധതിയിട്ട ഇസ്ലാമിക് സ്റ്റേറ്റ് ഭീകര പ്രവർത്തകനെ റഷ്യയിൽ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്.
ദില്ലി: ഇന്ത്യയിലെ ഭരണകക്ഷി നേതൃനിരയിലെ ഉന്നതനെ വധിക്കാൻ പദ്ധതിയിട്ട ഇസ്ലാമിക് സ്റ്റേറ്റ് ഭീകര പ്രവർത്തകനെ റഷ്യയിൽ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. റഷ്യൻ ഫെഡറൽ സെക്യൂരിറ്റി സർവീസ് (എഫ്എസ്ബി) ഐസിസിസ് (ഐഎസ്ഐഎസ്) ഭീകരനെ അറസ്റ്റ് ചെയ്തെന്നാണ് റഷ്യൻ ന്യൂസ് ഏജൻസി സ്ഫുട്നിക്ക് റിപ്പോർട്ട് പറയുന്നത്. അതേസമയം ഭരണകക്ഷിയിലെ ഉന്നത നേതാവിനെ വധിക്കാൻ ലക്ഷ്യമിട്ടു എന്നതിലുപരിയായി ഏതാണ് നേതാവെന്ന് ന്യൂസ് ഏജൻസി വ്യക്തമാക്കിയിട്ടില്ല.
റഷ്യയിൽ നിരോധിച്ചിട്ടുള്ള ഇസ്ലാമിക് സ്റ്റേറ്റ്, അന്താരാഷ്ട്ര ഭീകര സംഘടനാ അംഗത്തെ തിരിച്ചറിഞ്ഞ് എഫ്എസ്ബി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മധ്യേഷ്യൻ രാജ്യക്കാരനാണ് പിടിയിലായത്. ഇന്ത്യയുടെ ഭരണകക്ഷി പ്രതിനിധികളിൽ ഒരാൾക്കെതിരെ സ്വയം പൊട്ടിത്തെറിച്ച് ചാവേറാക്രമണം നടത്തി വധിക്കാൻ പദ്ധതിയിട്ടയാളാണ് പിടിയിലായതെന്നും, തുര്‍ക്കിയില്‍നിന്നാണ് പരിശീലനം ലഭിച്ചതെന്നും എഫ്എസ്ബി പ്രസ്താവനയിൽ അറിയിച്ചു.
അതേസമയം ഇന്ത്യയിലെ ഭരണകക്ഷി നേതാവിനെതിരെ ആക്രമണ ശ്രമം നടക്കുന്നു എന്ന വാർത്ത അതീവ ഗൌരവത്തോടെയാണ് സർക്കാർ നിരീക്ഷിക്കുന്നത്. ഇതു സംബന്ധിച്ച് റഷ്യ ഇന്ത്യക്ക് വിവരങ്ങൾ കൈമാറും. എന്നാൽ ഇതു സംബന്ധിച്ച കൂടുതൽ പ്രതികരണത്തിന് റഷ്യൻ ഏജൻസികൾ തയ്യാറായിട്ടില്ല. പലപ്പോഴും ഇന്ത്യക്ക് നേരെ ഐഎസ് ഭീഷണി ഉയർന്നിട്ടുണ്ടെങ്കിലും ഭരണകക്ഷി നേതാവിന് നേരെ ആക്രമണ സാധ്യതയുണ്ടെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ആദ്യമാണ്.
ഐഎസിനേയും സംഘടനയുടെ എല്ലാ പ്രവർത്തനങ്ങളെയും തീവ്രവാദ സംഘടനയായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിന്റെ ആദ്യ ഷെഡ്യൂളിൽ ഉൾപ്പെടുത്തിയായിരുന്നു നടപടി. ഐസിസ് തങ്ങളുടെ ആശയ പ്രചാരണത്തിന് ഇന്റർനെറ്റ് അധിഷ്ഠിത സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ടുകളുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സൈബർസ്പേസിൽഏജൻസികൾ സൂക്ഷ്മമായ നിരീക്ഷണം ഏർപ്പെടുത്തുകയും നിയമാനുസൃതമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നുവെന്നും സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നു.