ഐഎസ്ആർഒ ചാരക്കേസ് അറസ്റ്റ് ഒഴിവാക്കാൻ കോടതിയെ സമീപിച്ച് ആർ ബി ശ്രീകുമാർ
ഐഎസ്ആർഒ ചാരക്കേസിൽ പ്രതികളെ അറസ്റ്റ് ചെയ്തത് ഐബി ഉദ്യോഗസ്ഥനായ ആർ.ബി.ശ്രീകുമാറിൻറെ നിർദ്ദേശ പ്രകാരമായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ സിബി മാത്യൂസ് കോടതിയിൽ പറഞ്ഞത്
മുംബൈ:ഐഎസ്ആർഓ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസിൽ സിബിഐ അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കാൻ ഐബി മുൻ ഡപ്യൂട്ടി ഡയറക്ടർ ആർ ബി ശ്രീകുമാർ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. വെള്ളിയാഴ്ചയാണ് ട്രാൻസിറ്റ് ബെയിൽ അപേക്ഷ നൽകിയത്. ഐഎസ്ആർഒ ശാസ്ത്രഞ്ജനായ ഡി. ശശികുമാറിനെ ഒരു ദിവസം ചോദ്യം ചെയ്തത് മാത്രമാണ് തനിക്ക് കേസുമായുള്ള ബന്ധം.അതുതന്നെ കേരളാ പൊലീസിന്‍റെ അഭ്യർഥന പരിഗണിച്ച് മാത്രമായിരുന്നു. നമ്പിനാരായണനെ ഒരിക്കൽ പോലും കണ്ടിട്ടില്ലെന്നും ഹർജിയിൽ പറയുന്നു. മറിയം റഷീദയുടേയും ഫൗസിയ ഹസ്സന്‍റെയും അറസ്റ്റ് ആർബി ശ്രീകുമാറിന്‍റെ നിർദ്ദേശപ്രകാരമാണെന്നാണ് ഗൂഡാലോചനാകേസിലെ പ്രതിയായ സിബി മാത്യൂസിന്‍റെ ആരോപണം.
ഐഎസ്ആർഒ ചാരക്കേസിൽ പ്രതികളെ അറസ്റ്റ് ചെയ്തത് ഐബി ഉദ്യോഗസ്ഥനായ ആർ.ബി.ശ്രീകുമാറിൻറെ നിർദ്ദേശ പ്രകാരമായിരുന്നുവെന്ന് അന്വേഷണ സംഘത്തലവനായിരുന്ന സിബിമാത്യൂസ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു.മറിയം റഷീദിയുടെ പങ്കിനെ കുറിച്ച് ഐബി ഡെപ്യൂട്ടി ഡയറക്ടർ ആയിരുന്നു ആർ.ബി.ശ്രീകുമാറാണ് വിവരം നൽകിയതെന്നും തിരുവനന്തപുരം ജില്ലാ കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ സിബി മാത്യൂസ് വ്യക്തമാക്കിയിരുന്നു.ഐബിയും റോയും നൽകിയ വിവരമനുസരിച്ചാണ് ചാരക്കേസിൽ മാലി വനിതാകളായ മറിയം റഷീദിയെയും ഫൗസിയ ഹസ്സനെയും അറസ്റ്റ് ചെയ്തതെന്നും മുൻകൂർ ജാമ്യ ഹർജിയിൽ സിബി മാത്യൂസ് പറഞ്ഞിരുന്നു.
ചാരക്കേസിൽ ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണവുമായി സിബിഐയും ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട് . നമ്പിനാരായണനെ കേസിൽ പെടുത്താൻ രാജ്യാന്തര ഗൂഡാലോചന ഉണ്ടായോ എന്ന് പരിശോധിക്കണ്ടതുണ്ടെന്നും സിബിഐ സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു.