ഭർത്താവിനൊപ്പം അവധിക്കാലം ആഘോഷിക്കാൻ മുസ്സൂറിയിലെത്തിയ 27 വയസ്സുകാരിയായ ഐടി ജീവനക്കാരിയെ ഹോംസ്റ്റേയിൽ മരിച്ച നിലയിൽ കണ്ടെത്തി
ഡൽഹി: ഭർത്താവിനൊപ്പം അവധിക്കാലം ആഘോഷിക്കാൻ മുസ്സൂറിയിലെത്തിയ 27 വയസ്സുകാരിയായ ഐടി ജീവനക്കാരിയെ ഹോംസ്റ്റേയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഡൽഹി കിദ്വായ് നഗർ ഈസ്റ്റിൽ താമസിക്കുന്ന പി. രാധാ ഗായത്രിയാണ് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടത്. ഗുരുഗ്രാമിൽ ടെക്കിയായി ജോലി ചെയ്യുകയായിരുന്നു ഗായത്രി.പോലീസ് നൽകുന്ന വിവരങ്ങൾ പ്രകാരം, ഗായത്രിയും ഭർത്താവും പൂനെയിലെ ഐടി ജീവനക്കാരനുമായ സൗമ്യ ശ്രീചരണും ജൂൺ 13-നാണ് ഡൽഹിയിൽ നിന്ന് ഋഷികേശിൽ എത്തിയത്. തുടർന്ന് ഞായറാഴ്ച (ജൂൺ 14) രാത്രി വൈകി 11:30 ഓടെ മുസ്സൂറി-ധനോൾട്ടി റോഡിലുള്ള 'കിയാന ഹോംസ്റ്റേ'യിലെ 'ബ്ലിസ്' എന്ന മുറിയിൽ ഇവർ താമസം ആരംഭിച്ചു. തിങ്കളാഴ്ച രാവിലെയാണ് യുവതി മുറിയിൽ അബോധാവസ്ഥയിലാണെന്ന വിവരം മുസ്സൂറി പോലീസിന് ലഭിക്കുന്നത്. ഉടൻ തന്നെ സ്ഥലത്തെത്തിയ ആംബുലൻസ് സംഘം യുവതി മരിച്ചതായി സ്ഥിരീകരിച്ചു.
ഞായറാഴ്ച രാത്രി ഇരുവരും ഒന്നിച്ച് മദ്യപിച്ച ശേഷം പുലർച്ചെ 3:30 ഓടെയാണ് ഉറങ്ങാൻ കിടന്നതെന്ന് ഭർത്താവ് ശ്രീചരൺ പോലീസിനോട് പറഞ്ഞു. രാവിലെ ഉണർന്നപ്പോൾ ഭാര്യ മൂക്കിൽ നിന്ന് ചോരയൊലിച്ച്, അബോധാവസ്ഥയിൽ കിടക്കുന്നതാണ് കണ്ടതെന്നും ഇയാൾ പറയുന്നു. യുവതിയുടെ മൃതദേഹം വസ്ത്രങ്ങളില്ലാത്ത നിലയിൽ മുറിയുടെ തറയിലാണ് കണ്ടെത്തിയത്. കിടക്കവിരിയിൽ രക്തക്കറകൾ ഉണ്ടായിരുന്നു. മുറിയിൽ നിന്ന് രണ്ട് ഒഴിഞ്ഞ മദ്യക്കുപ്പികളും ഭക്ഷണസാധനങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. 2025 നവംബർ 8-നായിരുന്നു ഇവരുടെ വിവാഹം. രണ്ടുപേരും വിശാഖപട്ടണം സ്വദേശികളാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഡെറാഡൂണിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഗായത്രിയുടെ മാതാപിതാക്കളെ വിവരമറിയിച്ചിട്ടുണ്ടെന്നും, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ മരണകാരണത്തിൽ വ്യക്തത വരികയുള്ളൂവെന്നും പോലീസ് വ്യക്തമാക്കി.



