ചെന്നൈ, കോയമ്പത്തൂർ, കരൂർ എന്നിവിടങ്ങളിലായി നാൽപ്പതിലധികം സ്ഥലങ്ങളിൽ പുലർച്ചെ 6.30 മുതൽ പരിശോധന തുടങ്ങി

ചെന്നൈ:തമിഴ്നാട്ടിൽ വീണ്ടും ആദായ നികുതി വകുപ്പിന്‍റെ വ്യാപക റെയ്ഡ്. വൈദ്യുതി എക്സൈസ് മന്ത്രി വി.സെന്തിൽ ബാലാജിയുമായി ബന്ധപ്പെട്ടയിടങ്ങളിലാണ് പരിശോധന നടക്കുന്നത്. ചെന്നൈ, കോയമ്പത്തൂർ, കരൂർ എന്നിവിടങ്ങളിലായി നാൽപ്പതിലധികം സ്ഥലങ്ങളിൽ പുലർച്ചെ 6.30 മുതൽ പരിശോധന തുടങ്ങി. കരൂർ രാമകൃഷ്ണപുരത്ത് സെന്തിൽ ബാലാജിയുടെ സഹോദരൻ വി.അശോകിന്‍റെ വീട്ടിലാണ് പരിശോധന നടക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇതുകൂടാതെ മന്ത്രിയുടെ സുഹൃത്തുക്കളുടെ വീട്ടിലും അഴിമതിപ്പണ ഇടപാട് നടന്നുവെന്ന് ആരോപണമുള്ള കോൺട്രാക്ടർമാരുടെ വീടുകളിലും ഐടി പരിശോധന തുടരുന്നുണ്ട്. തമിഴ്നാട്ടിലെ സർക്കാർ മദ്യവിതരണ ശാലകളായ ടാസ്മാക് ഔട്ട്ലെറ്റുകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ബാർ അനുവദിച്ചതിൽ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിച്ച് അണ്ണാ ഡിഎംകെയും ബിജെപിയും ഗവർണർ ആർ.എൻ.രവിക്ക് പരാതി നൽകിയിരുന്നു. കരൂരിൽ ഡിഎംകെ പ്രവർത്തകർ സംഘടിച്ചെത്തി പ്രതിഷേധിച്ചത് നേരിയ സംഘർഷത്തിന് ഇടയാക്കി. പിന്നാലെ കാർ ആക്രമിച്ചുവെന്നാരോപിച്ച് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ കരൂർ സിറ്റി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി