ദില്ലി രാം ലീല മൈതാനിയിലാണ് നാളെ ഇന്ത്യ സഖ്യത്തിന്റെ റാലി ശക്തിപ്രകടനമാക്കാൻ ആം ആദ്മി പാർട്ടി ശ്രമം

ദില്ലി: മദ്യ നേയ കേസിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറസ്റ്റിലായ സംഭവത്തിൽ വിദേശ രാജ്യങ്ങൾ ഇടപെടേണ്ടെന്ന് ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകര്‍. മറ്റു രാജ്യങ്ങൾ സ്വന്തം വിഷയങ്ങൾ പരിഹരിച്ചാൽ മതിയെന്നും അദ്ദേഹം ദില്ലിയിൽ പറഞ്ഞു. അതിനിടെ അറസ്റ്റിനെതിരെ നാളെ ദില്ലിയിൽ നടക്കാനിരിക്കുന്ന റാലി, ശക്തിപ്രകടനമാക്കാൻ ആം ആദ്മി പാർട്ടി ശ്രമം തുടങ്ങി. 

ദില്ലി രാം ലീല മൈതാനിയിലാണ് നാളെ ഇന്ത്യ സഖ്യത്തിന്റെ റാലി നടക്കുന്നത്. അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെതിരായാണ് റാലി നടത്തുന്നത്. ചടങ്ങ് ശക്തിപ്രകടനമാക്കാനുള്ള തീവ്ര ശ്രമത്തിലാണ് ആംആദ്മി പാർട്ടി. പരമാവധി ജനങ്ങളെ പങ്കെടുപ്പിക്കാൻ ദില്ലിയിൽ വീടുകയറി പ്രചാരണം തുടരുകയാണ്. റാലിയിൽ രാഹുൽ ഗാന്ധിയും, മല്ലികാര്‍ജ്ജുൻ ഖർ​ഗെയും, ശരദ് പവാറും, തെജസ്വി യാദവും, സീതാറാം യെച്ചൂരിയും ഉൾപ്പടെ പ്രധാനപ്പെട്ട എല്ലാ നേതാക്കളും പങ്കെടുക്കുമെന്ന് ദില്ലി മന്ത്രി ​ഗോപാൽ റായ് പറഞ്ഞു. കെജ്രിവാളിനെ ഇഡി കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ​കേസിലുൾപ്പെട്ട ​ഗോവയിലെ നേതാക്കൾക്കൊപ്പം ഇരുത്തി ദില്ലി മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുമെന്നാണ് ഇഡി അറിയിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്