കൊവിഡ് 19: ട്വിറ്ററിൽ ഐസിയു ബെഡിനായി സഹായം തേടിയ ജാമിയയിലെ പ്രൊഫസർ മരണത്തിന് കീഴടങ്ങി
''ഭാര്യ മരിച്ചപ്പോൾ ഞാൻ കരുതി, എനിക്ക് മകളുണ്ടല്ലോ എന്ന്. ഇപ്പോൾ എല്ലാം എനിക്ക് ഓർമ്മകളായി...''
ദില്ലി: ഐസിയു ബെഡിനായി സഹായം തേടിയ ദില്ലി ജാമിയ മിലിയ ഇസ്ലാമിയ യുണിവേഴ്സിറ്റി പ്രൊഫസർ കൊവിഡിന് കീഴടങ്ങി. നബീല സാദ്ദിഖ് ആണ് ദിവസങ്ങൾക്ക് മുമ്പ് സഹായം തേടി ട്വീറ്റ് ചെയ്തത്. അവർക്ക് കിടക്ക ലഭിച്ചെങ്കിലും നബീലയുടെ ശ്വാസകോശം പൂർണ്ണമായി നശിച്ചിരുന്നു. തിങ്കളാഴ്ച രാത്രിയോടെ 38കാരിയായ നബീല മരണത്തിന് കീഴടങ്ങി.
മരണത്തിന് മൂന്നാഴ്ച മുമ്പ് മുതൽ ഉള്ള നബീലയുടെ ട്വീറ്റുകളെല്ലാം അവർക്ക് കൊവിഡിനെ കുറിച്ചുണ്ടായിരുന്ന ഭീതി വ്യക്തമാക്കുന്നതാണ്. മൂന്ന് ആശുപത്രികളെ സമീപിച്ചതിന് ശേഷം നാലമത്തെ ആശുപത്രിയിലാണ് നബീലയ്ക്ക് ചികിത്സ ലഭിച്ചത്. നബീലയുടെ പിതാവ് മുഹമ്മദ് സാദിഖ് രണ്ട് ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. ഒന്ന് നബീലയുടെയും ഒന്ന് അവരുടെ ഉമ്മ നുസ്ഹത്തിന്റെയും. 10 ദിവസത്തെ വ്യത്യാസത്തിലാണ് ഇരുവരും മരണത്തിന് കീഴടങ്ങിയത്.
ഭാര്യ മരിച്ചപ്പോൾ ഞാൻ കരുതി, എനിക്ക് മകളുണ്ടല്ലോ എന്ന്. ഇപ്പോൾ എല്ലാം എനിക്ക് ഓർമ്മകളായി. ആശുപത്രിയിലായിരുന്ന നബീലയോട് ഉമ്മയുടെ മരണവിവരം അറിയിച്ചിരുന്നില്ല. മെയ് ഏഴിനാണ് ഉമ്മ മരിച്ചത്.