സംസ്ഥാന പദവിക്ക് വേണ്ടി ബിജെപിയുമായി സഖ്യത്തിന് ശ്രമിച്ചെന്ന ബിജെപി നേതാവ് സുനിൽ ശർമ്മയുടെ ആരോപണത്തിന് മറുപടിയുമായി ഒമർ അബ്ദുള്ള.അത്തരമൊരു ശ്രമം നടത്തിയിട്ടില്ലെന്ന് വിശുദ്ധ ഖുർആനിൽ തൊട്ട് സത്യം ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു. 

ശ്രീനഗർ: സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിനായി 2024 ൽ സഖ്യത്തിന് ശ്രമിച്ചുവെന്ന ബിജെപിയുടെ ആരോപണങ്ങൾക്ക് മറുപടി നൽകി ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. സംസ്ഥാന പദവിക്ക് വേണ്ടിയോ, മറ്റൊരു ആവശ്യത്തിന് വേണ്ടിയും ബിജെപിയുമായി സഖ്യത്തിന് ഞാൻ ശ്രമിച്ചിട്ടില്ലെന്ന് വിശുദ്ധ ഖുർആനിൽ കൈ തൊട്ട് സത്യം വക്കുന്നു. ആരോപണമുന്നയിച്ച സുനിൽ ശർമ്മയെപ്പോലെ ഞാൻ ഉപജീവനത്തിനായി കള്ളം പറയാറില്ലെന്നും ഒമർ അബ്ദുള്ള എക്സ് പോസ്റ്റിലൂടെ കുറിച്ചു.

Scroll to load tweet…

2014 ലെ തിരഞ്ഞെടുപ്പിന് ശേഷം ഒമർ അബ്ദുള്ള ബിജെപിയെ സമീപിച്ചിരുന്നുവെന്നും ബിജെപിയുമായി രഹസ്യ ഇടപാടുകൾ ഇല്ലെന്ന് സത്യം ചെയ്യാൻ വെല്ലുവിളിച്ചുവെന്നും ബിജെപി നേതാവ് സുനിൽ ശർമ്മ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ 2024 ൽ വീണ്ടും ദില്ലിയിൽ പോയി സംസ്ഥാന പദവി പുനഃസ്ഥാപിച്ചാൽ ബിജെപിയുമായി ചേർന്ന് സർക്കാർ രൂപീകരിക്കാമെന്ന് വാഗ്ദാനം ചെയ്തു. എന്നാൽ ബിജെപി ഇതിനെ എതിർത്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അല്ലെന്നാണെങ്കിൽ എതിർക്കാനായി, പള്ളിയിൽപ്പോയി വിശുദ്ധ ഖുർആൻ കൈയിൽ എടുത്ത് സത്യം വക്കണമെന്നും സുനിൽ ശർമ ഇന്നലെ വെല്ലുവിളിച്ചിരുന്നു. കഴി‌ഞ്ഞ ദിവസങ്ങളിൽ കേന്ദ്രത്തിനെതിരെ നിരന്തരം ആക്രമണം നടത്തിയിരുന്ന ഒമർ അബ്ദുള്ള ജമ്മു കശ്മീരിൽ ബിജെപിക്കെതിരെ പോരാടുന്നത് തന്റെ നാഷണൽ കോൺഫറൻസ് മാത്രമാണെന്നും പറഞ്ഞിരുന്നു.