ഇന്ത്യ- പാകിസ്ഥാൻ സംഘർഷ സാഹചര്യത്തിൽ ജനങ്ങൾക്ക് പുറത്തിറങ്ങുന്നതിലടക്കം നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.
ദില്ലി : ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള വീണ്ടും ഉന്നതതലയോഗം വിളിച്ചു. അതിർത്തി ഗ്രാമങ്ങളിലെ സാഹചര്യം വിലയിരുത്തി. ഇന്ത്യ- പാകിസ്ഥാൻ സംഘർഷ സാഹചര്യത്തിൽ ജനങ്ങൾക്ക് പുറത്തിറങ്ങുന്നതിലടക്കം നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നില്ല. അവശ്യ സാധനങ്ങളുടെ ലഭ്യതയടക്കം ഉറപ്പുവരുത്തുന്നുവെന്ന് മുഖ്യമന്ത്രി അറിയിച്ചു.
കശ്മീർ അതിർത്തിയിൽ ഇന്ത്യാ-പാക് സേനകൾ തമ്മിൽ ഇന്നും രൂക്ഷമായ ഏറ്റുമുട്ടലുകളുണ്ടായി. അതിർത്തിയിൽ പലയിടത്തും പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു. ഇന്നലെ നടന്ന ആക്രമണങ്ങളിൽ ഒരു സ്ത്രീയും കുട്ടിയുമടക്കം പൂഞ്ചിൽ 10 പേർ കൊല്ലപ്പെട്ടു. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു.
പാകിസ്ഥാൻ പൗരനെ പിടികൂടി
കശ്മീരിൽ നിയന്ത്രണ രേഖക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ ഇന്ത്യൻ സൈന്യം പിടികൂടി. ജമ്മു കാശ്മീരിലെ പൂഞ്ചിൽ ഇന്തോ-പാക് നിയന്ത്രണ രേഖക്ക് സമീപത്ത് നിന്നുമാണ് ഇയാൾ പിടിയിലായത്. പാക് സൈനികനാണ് ഇയാളെന്നാണ് സൂചന. ഒരാളെ കസ്റ്റഡിൽ എടുത്തതായി സൈന്യം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.


