​ഗതാ​ഗതം പുനസ്ഥാപിക്കാൻ 48 മണിക്കൂർ എടുക്കുമെന്നാണ് അധികൃതർ അറിയിച്ചത്. 

ദില്ലി: ജമ്മു കാശ്മീരിലെ റമ്പാൻ ജില്ലയിൽ മണ്ണിടിച്ചലിനെ തുടർന്നുണ്ടായ ​ഗതാ​ഗതതടസ്സം നീക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ജമ്മു ശ്രീനഗർ ദേശീയപാതയിൽ ഗതാഗതം പുനസ്ഥാപിക്കുന്നതിനായി സൈന്യത്തിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. ​ഗതാ​ഗതം പുനസ്ഥാപിക്കാൻ 48 മണിക്കൂർ എടുക്കുമെന്നാണ് അധികൃതർ അറിയിച്ചത്. 

റമ്പാൻ ജില്ലയിൽ മിന്നൽ പ്രളയത്തിലുണ്ടായ മണ്ണിടിച്ചിലിൽ 3 പേരാണ് മരിച്ചത്. കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. മണ്ണിടിച്ചിൽ രൂക്ഷമായതോടെ ജമ്മു-ശ്രീനഗർ ദേശീയപാത താൽക്കാലികമായി അടച്ചു. തുടർച്ചയായ മഴയ്ക്ക് പിന്നാലെയാണ് ജമ്മു കാശ്മീരിലെ റമ്പാൻ ജില്ലയിൽ കനത്ത മണ്ണിടിച്ചിൽ ഉണ്ടായത്. നിരവധിപേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ.

മേഖലയിൽ ഉണ്ടായ മേഘവിസ്ഫോടനത്തിനു പിന്നാലെ ശക്തമായ മഴയുണ്ടായതാണ് മിന്നൽ പ്രളയത്തിനും മണ്ണിടിച്ചിലിനും കാരണമായത്. നിരവധി വീടുകൾക്കും വാഹനങ്ങൾക്കും മണ്ണിടിച്ചിലിൽ കേടുപാടുകൾ സംഭവിച്ചു. 10 വീടുകൾ പൂർണമായും മുപ്പതോളം വീടുകൾ ഭാഗികമായും തകർന്നു. 

Read More:'പിച്ചാത്തിയുമായി അരമനയിൽ കയറിച്ചെല്ലാതിരുന്നാൽ മതി'; ബിജെപി ഈസ്റ്റർ സന്ദർശനത്തിനെതിരെ രാഹുൽ, ആരോപണത്തിൽ പരാതി

ജമ്മു ശ്രീനഗർ ദേശീയപാതയുടെ വിവിധ ഇടങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ദേശീയപാത താൽക്കാലികമായി അടച്ചിരുന്നു. ഇതേത്തുടർന്ന് വിനോദസഞ്ചാരികൾ അടക്കം നിരവധി ആളുകൾ ദേശീയപാതയിൽ കുടുങ്ങിക്കിടക്കുകയാണ്. ദേശീയപാതയിലെ പല ഭാഗങ്ങളിലും പാറകളും ചെളിയും അവശിഷ്ടങ്ങളും വന്നു മൂടിയ നിലയിലാണ്. അവശിഷ്ടങ്ങൾ നീക്കി ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. നിലവിലെ സാഹചര്യത്തിൽ മേഖലയിലൂടെയുള്ള യാത്രകൾ താൽക്കാലികമായി ഒഴിവാക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. എന്നാൽ പേടിക്കേണ്ട സാഹചര്യമില്ലെന്നും രക്ഷാപ്രവർത്തനത്തിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട് എന്നും കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം