ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസുമായി ചേര്‍ന്ന് ജന്‍ കി ബാത് ഒപീനിയന്‍ പോള്‍ നടത്തിയ ആദ്യ റൌണ്ട് സര്‍വ്വേയിലാണ് ശക്തമായ അധികാര വടം വലിക്ക് കര്‍ണാടക സാക്ഷിയാവുമെന്ന സൂചനകള്‍ നല്‍കുന്നത്

ബെംഗലുരു: കര്‍ണാടകയിലെ മറ്റ് മേഖലകളില്‍ കോണ്‍ഗ്രസ് നേട്ടമുണ്ടാക്കുമെങ്കിലും കോസ്റ്റല്‍, മുംബൈ കര്‍ണാടക മേഖല ബിജെപിക്കൊപ്പം ഉറച്ച് നില്‍ക്കുമെന്ന് ജന്‍ കി ബാത് ഒപീനിയന്‍ പോള്‍ സര്‍വേ ഫലം. പഴയ മൈസുരുവിലെ 57 സീറ്റുകളില്‍ 12 സീറ്റുകള്‍ ബിജെപിക്കും 23 സീറ്റുകള്‍ കോണ്‍ഗ്രസിനും 22 സീറ്റുകള്‍ ജെഡിഎസിനും നേടാനാവുമെന്നാണ് സര്‍വ്വേ വിശദമാക്കുന്നത്. ബെംഗലുരു രീജിയണില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ 15 സീറ്റ് ബിജെപിയും 14 കോണ്‍ഗ്രസും 3 സീറ്റ് ജെഡിഎസും നേടും. മധ്യ കര്‍ണാടകയില്‍ 13 സീറ്റ് ബിജെപിയും 12 സീറ്റ് കോണ്‍ഗ്രസും 01 സീറ്റ് ജെഡിഎസും നേടും. ഹൈദരബാദ് കര്‍ണാടക മേഖലയില്‍ 16 സീറ്റ് ബിജെപിയും 23 സീറ്റും കോണ്‍ഗ്രസും 1 സീറ്റും ജെഡിഎസും നേടും. മുംബൈ കര്‍ണാടക മേഖലയും കോസ്റ്റല്‍ കര്‍ണാടകയും ബിജെപിക്ക് നേട്ടമുണ്ടാക്കുമെന്നാണ് പ്രവചനം. മുംബൈ കര്‍ണാടകയില്‍ 31 സീറ്റ് ബിജെപി നേടും. കോസ്റ്റല്‍ കര്‍ണാടകയില്‍ 16 സീറ്റാണ് ബിജെപിക്ക് നേടുമെന്ന് പ്രവചിക്കപ്പെട്ടിട്ടുള്ളത്. ഈ രണ്ട് മേഖലയിലുമായി കോണ്‍ഗ്രസിന് നേടാനാവുക 22 സീറ്റാണ്. 

കര്‍ണാടകയില്‍ ഭരണകക്ഷിയായ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെങ്കിലും കേവല ഭൂരിപക്ഷമെത്തില്ലെന്ന് പ്രവചനം. ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസുമായി ചേര്‍ന്ന് ജന്‍ കി ബാത് ഒപീനിയന്‍ പോള്‍ നടത്തിയ ആദ്യ റൌണ്ട് സര്‍വ്വേയിലാണ് അധികാര വടം വലിക്ക് കര്‍ണാടക സാക്ഷിയാവുമെന്ന സൂചനകള്‍ നല്‍കുന്നത്. 

മാര്‍ച്ച് 15 മുതല്‍ ഏപ്രില്‍ 11 വരെയാണ് ജന്‍ കി ബാത് ഒപീനിയന്‍ പോള്‍ നടന്നത്. കര്‍ണാടകയില്‍ അങ്ങോളമിങ്ങോളമായി 20000 സാംപിളുകളാണ് സര്‍വ്വേയ്ക്കായി ശേഖരിച്ചത്. സര്‍വ്വേ നടക്കുന്ന കാലത്ത് പ്രധാന പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടന്നിരുന്നില്ല. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം ജന്‍ കി ബാത് ഒപീനിയന്‍ പോള്‍ രണ്ടാം ഘട്ടം നടക്കും. ഇതിന് മുന്‍പ് 36 ഓളം തിരഞ്ഞെടുപ്പ് പ്രവചനമാണ് ജന്‍ കി ബാത് ഒപീനിയന്‍ പോള്‍ നടത്തിയിട്ടുള്ളത്. 2018ല്‍ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രവചനം നടത്തിയതും ജന്‍ കി ബാത് ഒപീനിയന്‍ പോള്‍ ആയിരുന്നു. നിരവധി സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രവചനം നടത്തിയ പരിചയ സമ്പന്നര്‍ കൂടിയാണ് ജന്‍ കി ബാത് ഒപീനിയന്‍ പോള്‍ നടത്തുന്നത്.

മെയ് 10 നടക്കുന്ന വോട്ടെണ്ണലില്‍ കര്‍ണാടകയില്‍ 5, 21, 73 579 വോട്ടർമാരാണ് വിധിയെഴുതുക. 9, 17,241 പുതിയ വോട്ടർമാർ ഇത്തവണ വോട്ട് ചെയ്യും. 41, 312 ട്രാൻസ്ജെൻഡർ വോട്ടർമാരുണ്ട്. വാരാന്ത്യ അവധി എടുത്ത് ആളുകൾ വോട്ട് ചെയ്യാതിരിക്കുന്നത് തടയാനായി ബുധനാഴ്ച വോട്ടെടുപ്പ് വച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനവും ചര്‍ച്ചയായിരുന്നു. 

കർണാടകയിൽ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് സർവേ, ബിജെപിയും കോണ്‍ഗ്രസും നേടുന്ന സീറ്റ് ഇങ്ങനെ