'ഇന്ത്യക്കാരനെന്ന നിലയിൽ ലജ്ജയോടെ തലകുനിയുന്നു': ക്രിസ്തു പ്രതിമ നീക്കിയ സംഭവത്തിൽ ജാവേദ് അക്തര്‍
ഇന്ത്യയിലെ ആദ്യത്തെ പള്ളി പണിതത് അക്ബറിന്റെ ഭരണകാലത്ത് ആഗ്രയിലായിരുന്നെന്നും അദ്ദേഹത്തിന്റെ അനുവാദത്തോടും ആശീര്‍വാദത്തോടും കൂടിയായിരുന്നു അതെന്നും അക്തർ കൂട്ടിച്ചേർത്തു.
മുംബൈ: സംഘപരിവാർ സംഘടനകളുടെ പ്രതിഷേധത്തെത്തുടർന്ന് കർണാടകത്തിൽ ക്രിസ്തു പ്രതിമ നീക്കം ചെയ്ത സംഭവത്തിൽ പ്രതികരണവുമായി കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍. സംഭവം അപലപനീയമാണെന്നും ഇന്ത്യക്കാരനെന്ന നിലയിൽ ലജ്ജയോടെ തന്റെ തലകുനിയുന്നെന്നും ജാവേദ് അക്തര്‍ പറഞ്ഞു. ട്വീറ്റിലായിരുന്നു അക്തറിന്‍റെ പ്രതികരണം.
ബെംഗളൂരു സർക്കാരിന്റെ നിർദ്ദേശ പ്രകാരം ബെംഗളൂരുവില്‍ നിന്ന് 40 കിലോ മീറ്റർ അകലെയുള്ള ദേവനഹള്ളിയിലെ കുന്നിന്‍ മുകളില്‍ നിന്നാണ് ക്രിസ്തുവിന്റെ പ്രതിമ രണ്ട് ദിവസം മുമ്പ് നീക്കം ചെയ്തത്.
"ഞാന്‍ ഒരു നിരീശ്വരവാദിയാണ്. എന്നാലും ഒരു ഇന്ത്യക്കാരനെന്ന നിലയിൽ നാണക്കേട് കൊണ്ട് എന്റെ തല കുനിയുകയാണ്. കർണാടക സർക്കാരിന്റെ നിർദേശപ്രകാരം പൊലീസ് ക്രെയിൻ ഉപയോഗിച്ചാണ് ക്രിസ്തുവിന്റെ പ്രതിമ നീക്കം ചെയ്തത്,"ജാവേദ് അക്തർ ട്വീറ്റ് ചെയ്തു. ഇന്ത്യയിലെ ആദ്യത്തെ പള്ളി പണിതത് അക്ബറിന്റെ ഭരണകാലത്ത് ആഗ്രയിലായിരുന്നെന്നും അദ്ദേഹത്തിന്റെ അനുവാദത്തോടും ആശീര്‍വാദത്തോടും കൂടിയായിരുന്നു അതെന്നും അക്തർ കൂട്ടിച്ചേർത്തു.
ദേവനഹളളിയിൽ ക്രിസ്തു പ്രതിമ സ്ഥാപിച്ചത് സർക്കാർ ഭൂമിയിലാണെന്ന് ആരോപിച്ചായിരുന്നു നടപടി. മതസൗഹാർദം തകർക്കാനുളള ആസൂത്രിത നീക്കമെന്നായിരുന്നു സംഭവത്തിൽ ബെംഗളൂരു അതിരൂപതയുടെ മറുപടി.
ഇത് സർക്കാർ ഭൂമിയിലാണെന്നും പ്രതിമയും കുരിശുകളും നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച സംഘപരിവാർ സംഘടനകൾ തഹസിൽദാർക്ക് പരാതി നൽകിയിരുന്നു. പിന്നാലെ പ്രതിഷേധവും നടന്നു.
ഇതോടെയായിരുന്നു മുന്നറിയിപ്പില്ലാതെ ഉദ്യോഗസ്ഥരുടെ സംഘമെത്തി പ്രതിമ പൊളിച്ചുനീക്കിയത്. 40 വർഷത്തോളമായി ആരാധന നടക്കുന്ന സ്ഥലമാണെന്നും പ്രതിമ ഉൾപ്പെടുന്ന നാലരയേക്കർ ആറ് വർഷം മുമ്പ് സർക്കാർ പതിച്ചുതന്നതാണെന്നും ബംഗളൂരു അതിരൂപത പറഞ്ഞിരുന്നു.
Read Also: സംഘപരിവാര്‍ പിടിമുറുക്കി, 40 വർഷമായി ആരാധന നടത്തുന്ന ക്രിസ്തു പ്രതിമ നീക്കി