2023 മുതൽ പൂനം എന്ന ഹരിയാന സ്വദേശിയായ യുവതി സമാനമായി തന്‍റെ മകനെയടക്കം നാല് കുട്ടികളെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ. ഹരിയാനയിലെ പാനിപ്പത്തിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്
പാനിപ്പത്ത്: തന്നെക്കാൾ സൗന്ദര്യം കൂടുതൽ ഉണ്ടെന്നുള്ള തോന്നലിൽ, യുവതി ആറു വയസ്സുകാരിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ കേസിൽ വൻ വഴിത്തിരിവ്. അസാധാരണമായ വിവരങ്ങളാണ് നാടിനെ നടുക്കിയ കൊലക്കേസ് അന്വേഷണത്തിൽ പൊലീസ് പുറത്തുകൊണ്ടുവന്നത്. 2023 മുതൽ പൂനം എന്ന ഹരിയാന സ്വദേശിയായ യുവതി സമാനമായി തന്‍റെ മകനെയടക്കം നാല് കുട്ടികളെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ. ഹരിയാനയിലെ പാനിപ്പത്തിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. പാനിപ്പത്ത് സ്വദേശിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വിശദ വിവരങ്ങൾ
ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് നാടിനെ ഞെട്ടിച്ച കൊലപാതക പരമ്പരകളുടെ വിവരം പുറത്തുവന്നത്. തിങ്കളാഴ്ച വിവാഹ ചടങ്ങുകൾക്കായി കുടുംബാംഗങ്ങൾ ഒത്തുകൂടിയ സമയത്താണ് വിധി എന്ന പെൺകുട്ടിയെ പൂനം വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയത്. വിധി എന്ന കുട്ടി കുടുംബാംഗങ്ങൾക്കൊപ്പമാണ് വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്. എന്നാൽ ഇതിനിടയിൽ കുട്ടിയെ കാണാതാകുകയായിരുന്നു. വിധിയെ അന്വേഷിച്ചിറങ്ങിയ കുടുംബാംഗങ്ങൾ കണ്ടത് തല മാത്രം മുങ്ങിയ നിലയിൽ കാലുകൾ നിലത്തുവെച്ച് കിടക്കുന്ന കുട്ടിയെ ആണ്. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. വിധി കൊല്ലപ്പെട്ടതാണെന്ന് ആരോപിച്ച് അച്ഛൻ പൊലീസിൽ നൽകിയ പരാതിയാണ് കേസിൽ വഴിത്തിരിവായത്. എഫ് ഐ ആർ രജിസ്റ്റർ ചെയ്ത പൊലീസ് നടത്തിയ അന്വേഷണത്തിൽ പൂനമാണ് കൊലപാതകത്തിന് പിന്നിലെന്ന് കണ്ടെത്തുകയായിരുന്നു. പിന്നാലെയാണ് പൂനത്തെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. തന്‍റെ മകനെയടക്കം 4 കുട്ടികളെയാണ് ഇത്തരത്തിൽ കൊലപ്പെടുത്തിയതെന്നാണ് പൂനം വെളിപ്പെടുത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്‍റെ തീരുമാനം.


