കോഴിക്കോട് പ്ലാസ്റ്റിക് ബോട്ടിലുകളും മരച്ചില്ലകളും ഉപയോഗിച്ച് അശാസ്ത്രീയമായി മത്സ്യബന്ധനം നടത്തിയ രണ്ട് തോണികൾ അധികൃതർ പിടികൂടി. തമിഴ്‌നാട്, കൊല്ലം സ്വദേശികളുടെ ഉടമസ്ഥതയിലുള്ള തോണികളാണ് തീരദേശ പോലീസും മറൈൻ എൻഫോഴ്‌സ്‌മെന്റും ചേർന്ന് പിടിച്ചെടുത്തത്.

കോഴിക്കോട്: പ്ലാസ്റ്റിക് ബോട്ടിലുകള്‍, മരച്ചില്ലകള്‍ എന്നിവ ഉപയോഗിച്ച് അശാസ്ത്രീയമായി മത്സ്യബന്ധനം നടത്തിയ രണ്ട് തോണികള്‍ അധികൃതര്‍ പിടികൂടി. വടകര തീരദേശ പോലീസും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും സംയുക്തമായി പുലര്‍ച്ചെ 2.30ന് ആവിക്കല്‍ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. തമിഴ്‌നാട് സ്വദേശി ആന്റണി അടിമയുടെ എഫ്ആര്‍പിവി ബെന്നി, കൊല്ലം ഫിഷര്‍മെന്‍ കോളനിയിലെ രാജൂസിന്റെ ഉടമസ്ഥതയിലുള്ള അണ്ണയി വേളാങ്കണ്ണി എന്നീ തോണികളാണ് പിടിച്ചെടുത്തത്.

വലിയ തോതില്‍ പ്ലാസ്റ്റിക് ബോട്ടിലുകള്‍, മരച്ചില്ലകള്‍, പൂഴിച്ചാക്ക് മുതലായവ കടലില്‍ നിക്ഷേപിച്ച് കൃത്രിമമായി പാരുകള്‍ നിര്‍മിച്ചാണ് ഈ സംഘം മത്സ്യബന്ധനം നടത്തിയിരുന്നത്. ഇത് നിയമ ലംഘനമാണ്. ആവിക്കല്‍ ഭാഗത്തെ താമസക്കാരായ ഷംസുദ്ദീന്‍, അബൂബക്കര്‍ എന്നിവരാണ് ഇത്തരത്തില്‍ അനധികൃതമായി പാരുകള്‍ നിര്‍മിക്കാന്‍ സാധനസാമഗ്രികള്‍ എത്തിച്ചു നല്‍കുന്നതെന്ന് അധികൃതര്‍ പറയുന്നു. പിടികൂടിയ വള്ളങ്ങള്‍ക്കെതിരേ കെ എം എഫ്ആ ര്‍ നിയമ പ്രകാരം നടപടിയെടുക്കും. വടകര തീരദേശ പോലീസ് സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ ദീപു, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് എസ്‌ഐ രാജേഷ്, പയ്യോളി എസ്‌ ഐ പ്രകാശന്‍ തുടങ്ങിയവരുടെ നേതൃത്തിലാണ് പരിശോധന നടന്നത്.