അസമിലെ ഗുവാഹത്തിയിൽ രജിസ്റ്റർ ചെയ്ത കേസിൽ അസം പൊലീസ് ഗുജറാത്തിലെത്തിയാണ് മേവാനിയെ അറസ്റ്റ് ചെയ്തത്. 

ദില്ലി: ​എംഎല്‍എ ജിഗ്നേഷ് മേവാനിക്കെതിരായ (Jignesh Mevani) കേസ് കെട്ടിച്ചമച്ചതെന്ന് അഭിഭാഷകൻ. വനിത പൊലീസ് ഉദ്യോഗസ്ഥയെ അപമാനിച്ചു എന്ന ആരോപണം അടിസഥാനരഹിതമാണ്. ഇന്നലെ കോടതിയിൽ പൊലീസ് ഇക്കാര്യം പറഞ്ഞിരുന്നില്ലെന്ന് അഭിഭാഷകൻ പറഞ്ഞു. ട്വീറ്റുകളുടെ പേരിൽ ബുധനാഴ്ച്ച അറസ്റ്റ് ചെയ്ത മേവാനിക്ക് കൊക്രജാര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കസ്റ്റഡിയിലിരിക്കെ ഉദ്യോഗസ്ഥയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് വീണ്ടും അറസ്റ്റ് ചെയ്തത്. 

YouTube video player

അസമിലെ ഗുവാഹത്തിയിൽ രജിസ്റ്റർ ചെയ്ത കേസിൽ അസം പൊലീസ് ഗുജറാത്തിലെത്തിയാണ് മേവാനിയെ അറസ്റ്റ് ചെയ്തത്. പാലൻപൂർ സർക്യൂട്ട് ഹൗസിൽ വച്ച് അറസ്റ്റിലായ മേവാനിയെ പിന്നീട് അഹമ്മദാബാദിലേക്കും അവിടെ നിന്ന് ഗുവാഹത്തിയിലേക്കും കൊണ്ടുപോയിരുന്നു. ഗുജറാത്തിലെ വദ്ഗാം മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് മേവാനി. മാധ്യമപ്രവർത്തകനായിരുന്ന മേവാനി, പിന്നീട് അഭിഭാഷകവൃത്തിയിലേക്കും അവിടെ നിന്ന് രാഷ്ട്രീയത്തിലേക്കും തിരിഞ്ഞു. സ്വതന്ത്ര എംഎൽഎയാണെങ്കിലും പിന്നീട് മേവാനി കോൺഗ്രസിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.