ജെഎൻയുവിലെ ഹോസ്റ്റൽ ഫീസ് വർധന പിൻവലിച്ചു; മറ്റ് ആവശ്യങ്ങളിൽ വ്യക്തതയില്ല
എന്നാൽ ചെറിയ ഇളവ് മാത്രമാണ് വരുത്തിയിരിക്കുന്നതെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു. സമരം പിൻവലിക്കില്ലെന്നാണ് വിദ്യാർത്ഥികളുടെ ആദ്യ പ്രതികരണം,
ദില്ലി: ശക്തമായ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് പിന്നാലെ ജെഎൻയുവിലെ ഹോസ്റ്റൽ ഫീസ് വർദ്ധനവ് പിൻവലിച്ചു. ജെഎൻയു എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ഫീസ് ഇക്കാര്യത്തിൽ തീരുമാനം എടുത്തത്. എന്നാൽ ഹോസ്റ്റൽ കർഫ്യു, ഡ്രസ് കോഡ് എന്നീ കാര്യങ്ങളിൽ തീരുമാനം എടുത്തിട്ടില്ല. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി പുതിയ പദ്ധതി പ്രഖ്യാപിക്കപ്പെടുമെന്നാണ് സൂചന. ഫീസ് വർദ്ധനവിനെതിരായ വിദ്യാർത്ഥികളുടെ പ്രക്ഷോഭം മൂന്നാം ദിവസം തുടരുന്നതിനിടെയാണ് തീരുമാനം പുനപരിശോധിക്കപ്പെട്ടിരിക്കുന്നത്.
എന്നാൽ ചെറിയ ഇളവ് മാത്രമാണ് വരുത്തിയിരിക്കുന്നതെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു. സമരം പിൻവലിക്കില്ലെന്നാണ് വിദ്യാർത്ഥികളുടെ ആദ്യ പ്രതികരണം, എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
ഹോസ്റ്റൽ ഫീസിലെ കോഷൻ ഡിപ്പോസിറ്റ് 12,000 രൂപ ആയി വർധിപ്പിച്ചത് പഴയ നിരക്കായ 5500 രൂപ ആക്കി. എന്നാൽ മുറികളുടെ വാടക നിലവിലുള്ളതിനെക്കാൾ കൂടുതലാണെന്ന് വിദ്യാർത്ഥികൾ പറയുന്നു. ചെറിയ മാറ്റങ്ങൾ വരുത്തി വിദ്യാർത്ഥികളെ പറ്റിക്കാനാണ് അധികൃതർ ശ്രമിക്കുന്നതെന്നാണ് ആരോപണം. മുന്നോട്ട് വെച്ച ഹോസ്റ്റൽ കർഫ്യൂ അടക്കമുള്ള ആവശ്യങ്ങള്‍ പൂര്‍ണ്ണമായി പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍.