ഉത്തർപ്രദേശിൽ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട സംഭവം; നാല് പേർ അറസ്റ്റിൽ
കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ പത്തു ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. സംഭവത്തിൽ ഇതുവരെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ലഖ്നൗ: ഉത്തർപ്രദേശിൽ കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ പത്തു ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. സംഭവത്തിൽ ഇതുവരെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
സഹാറാ സമയ് ചാനലിലെ മാധ്യമപ്രവർത്തകനായ രത്തൻസിങിനെയാണ് അക്രമിസംഘം ഇന്നലെ രാത്രി കൊലപ്പെടുത്തിയത്. വാരാണസിക്ക് സമീപം ബല്ലിയ ജില്ലയിലാണ് ആണ് സംഭവം നടന്നത്.
രാത്രി ഒമ്പതേമുക്കാലോടെ വീടിനു മുന്നിൽ നിൽക്കുമ്പോളാണ് രത്തൻ സിങ്ങിനെ ആക്രമികൾ വെടിവച്ചത്. വെടിയേറ്റ രത്തൻ സിങ്ങ് ഉടൻ തന്നെ മരിച്ചു. ഭൂമാഫിയയാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. രണ്ട് മാസത്തിനുള്ളിൽ ഉത്തർപ്രദേശിൽ വെടിയേറ്റ് മരിക്കുന്ന രണ്ടാമത്തെ മാധ്യമപ്രവർത്തകനാണ് രത്തൻ സിങ്ങ്. കഴിഞ്ഞ മാസം ഗാസിയാബാദിൽ മാധ്യമ പ്രവർത്തകനെ ഗുണ്ടകൾ വെടിവച്ചു കൊന്നിരുന്നു.