റിപ്പബ്ലിക് ദിനപരേഡിലെ കേരളത്തിന്‍റെ നിശ്ചല ദൃശ്യത്തെ തള്ളിയത് നിലവാരമില്ലാത്തത് മൂലമെന്ന് ജൂറി അംഗം
ആദ്യം സമർപ്പിച്ച ദൃശ്യം നിർദ്ദേശങ്ങൾ നൽകി മടക്കിയെന്നും രണ്ടാമതെത്തിയ നിശ്ചലദൃശ്യവും പുതുമയില്ലാത്തതായിരുന്നുവെന്നും ജൂറി അംഗം പറയുന്നു.
ദില്ലി: റിപ്പബ്ലിക് ദിനപരേഡിൽ നിന്ന് കേരളത്തിന്‍റെ നിശ്ചല ദൃശ്യത്തെ തള്ളിയത് നിലവാരമില്ലാത്തത് മൂലമെന്ന് ജൂറി അംഗം ജയപ്രഭ മേനോൻ. ആവർത്തന വിരസതയുള്ള ഫ്ലോട്ടാണ് കേരളം സമർപ്പിച്ചതെന്ന് ജയപ്രഭ മേനോൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആദ്യം സമർപ്പിച്ച ദൃശ്യം നിർദ്ദേശങ്ങൾ നൽകി മടക്കിയെന്നും രണ്ടാമതെത്തിയ നിശ്ചലദൃശ്യവും പുതുമയില്ലാത്തതായിരുന്നുവെന്നും ജൂറി അംഗം പറഞ്ഞു.
കേരള കലാമണ്ഡലവും, മോഹിനായട്ടവും തെയ്യവും വള്ളംകളിയും ആനയെഴുന്നള്ളത്തുമെല്ലാം ഉൾപ്പെടുന്നതായിരുന്നു കേരളം സമർപ്പിച്ച നിശ്ചലദൃശ്യം. തുടർച്ചയായി രണ്ടാം വർഷമാണ് കേരളത്തിന്‍റെ നിശ്ചലദൃശ്യത്തിന് പ്രദർശനാനുമതി നിഷേധിക്കപ്പെടുന്നത്. നേരത്തെ മഹാരാഷ്ട്രയെയും പശ്ചിമ ബംഗാളിനെയും പരേഡിൽ നിന്ന് ഒഴിവാക്കിയിരുന്നു. ബംഗാളിനെ ഒഴിവാക്കിയത് മമതയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണെന്ന ആക്ഷേപം നേരത്തെ ഉയർന്നിരുന്നു.