ഇന്ത്യയുടെ 53 -ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് സ്ഥാനമേറ്റെടുത്തു. രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമ്മു സത്യവാചകം ചൊല്ലി കൊടുത്തു

ദില്ലി: ഇന്ത്യയുടെ 53 -ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് സ്ഥാനമേറ്റെടുത്തു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമ്മു സത്യവാചകം ചൊല്ലി കൊടുത്തു. സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ വിദേശരാജ്യങ്ങളിലെ ചീഫ് ജസ്റ്റിസുമാർ ഉൾപ്പെടെ എത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ചടങ്ങിൽ പങ്കെടുത്തു. കൂടാതെ അമിത് ഷായും, രാജ് നാഥ് സിങും ചടങ്ങിലെത്തി. ഹരിയാനയിലെ ഹിസാർ സ്വദേശിയാണ് ജസ്റ്റിസ് സൂര്യകാന്ത്. കേരളത്തിലെ എസ് ഐ ആർ കേസ് അടക്കം പരിഗണിക്കുന്നത് ജസ്റ്റിസ് സൂര്യകാന്തിന്റെ ബെഞ്ചാണ്. നിലവിലെ ചീഫ് ജസ്റ്റിസ് ബി ആർ ഗവായിയുടെ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

കെട്ടി കിടക്കുന്ന കേസുകളിൽ വേഗം തീരുമാനം

സുപ്രിം കോടതി ഭരണഘടന ബെഞ്ച് തീരുമാനം എടുക്കേണ്ട കേസുകളിൽ ഉടൻ നടപടിയുണ്ടാകുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അഭിപ്രായപ്പെട്ടു. ഇതിനായി കൂടൂതൽ ഭരണഘടന ബെഞ്ചുകൾ സ്ഥാപിക്കുമെന്നും അദ്ദേഹം ഇന്നലെ വ്യക്തമാക്കി. കെട്ടി കിടക്കുന്ന കേസുകൾ വേഗത്തിൽ തീർപ്പാക്കുമെന്നും ജസ്റ്റിസ് സൂര്യകാന്ത് പറയുന്നു. സുപ്രീം കോടതിയിൽ കെട്ടി കിടക്കുന്നതിനാൽ കീഴ്ക്കോടതികൾക്ക് തീരുമാനം എടുക്കാൻ കഴിയാത്തവയ്ക്ക് പ്രഥമ പരിഗണന ദേശീയ പ്രാധാന്യമുള്ള കേസുകളിൽ വേഗത്തിൽ തീരുമാനം എടുക്കും കോർപ്പറേറ്റ് കേസുകളിൽ മധ്യസ്ഥതയ്ക്ക് ഊന്നൽ നൽകും നിയമരംഗത്ത് എഐ ഉപയോഗത്തിൽ ശ്രദ്ധ ചെലുത്തും.

2027 ഫെബ്രുവരി 9 വരെ കാലാവധി

ഒക്ടോബർ 30 നാണ് ജസ്റ്റിസ് സൂര്യകാന്തിനെ സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്സിസായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തറിക്കിയത്. രാഷ്ട്രപതി ദ്രൗപദി മുർമ്മുവാണ് നിയമന ഉത്തരവ് പുറത്തിറക്കിയത്. 2027 ഫെബ്രുവരി 9 വരെയെണ് അദ്ദേഹത്തിന്‍റെ കാലാവധി. നിലവിൽ സുപ്രീംകോടതിയിലെ ഏറ്റവും മുതിർന്ന ജസ്റ്റിസ് ആണ് സൂര്യകാന്ത്. ഹരിയാനയിൽ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയിൽ എത്തുന്ന ആദ്യത്തെ വ്യക്തിയെന്ന നേട്ടം സ്വന്തമാക്കിക്കൊണ്ടാണ് സൂര്യകാന്തിന്റെ വരവ്.