തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ അണ്ണാമലൈ ആറ് നിയമസഭ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് പിന്മാറി. അച്ഛന്റെ അനാരോഗ്യം കാരണമാണ് തീരുമാനമെന്ന് വിശദീകരണം
ചെന്നൈ: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങളിൽ നിന്ന് പിന്മാറുന്നതായി ബിജെപിയുടെ തമിഴ്നാട്ടിലെ മുൻ അധ്യക്ഷൻ കെ അണ്ണാമലൈ . ആറ് നിയമസഭ മണ്ഡലങ്ങളിലെ ബിജെപി ഇൻ -ചാർജ് ആയിരുന്നു അദ്ദേഹം. അച്ഛന്‍റെ അനാരോഗ്യം കാരണം ആണ് തീരുമാനം എന്ന് അണ്ണാമലൈ പറയുന്നു. അതേസമയം എഐഎഡിഎംകെയുമായുള്ള സഖ്യത്തിൽ അണ്ണാമലൈ അതൃപ്തൻ ആയിരുന്നു.
"എന്‍റെ അച്ഛന് സുഖമില്ല. അദ്ദേഹത്തെ പരിചരിക്കേണ്ടത് എന്‍റെ പ്രാഥമിക കടമയായതിനാൽ, എനിക്ക് മറ്റു ജോലികൾ ചെയ്യാനോ വ്യാപകമായി യാത്ര ചെയ്യാനോ കഴിയില്ല. പാർട്ടി അംഗീകരിച്ചു. ആ ആറ് മണ്ഡലങ്ങളുടെയും ചുമതല മറ്റ് നേതാക്കൾക്ക് നൽകും"- അണ്ണാമലൈ പറഞ്ഞു.
ചുമതലയിൽ നിന്ന് ഒഴിയുകയാണെങ്കിലും പാർട്ടിയെ സേവിക്കുന്നത് തുടരുമെന്ന് അണ്ണാമലൈ വ്യക്തമാക്കി. പ്രചാരണം ഉൾപ്പെടെ എന്തു ഉത്തരവാദിത്വവും ഏറ്റെടുക്കാൻ തയ്യാറാണെന്ന് അണ്ണാമലൈ പറഞ്ഞു. ബിജെപി സംസ്ഥാന പ്രസിഡന്റ് നൈനാർ നാഗേന്ദ്രനും മറ്റ് മുതിർന്ന നേതാക്കളുമായി ഈ തീരുമാനം ചർച്ച ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.
"പാർട്ടിക്ക് വേണ്ടിയോ ബിജെപി സ്ഥാനാർത്ഥികൾക്ക് വേണ്ടിയോ സഖ്യകക്ഷിയായ എഐഎഡിഎംകെയ്ക്ക് വേണ്ടിയോ എന്നെ ഏൽപ്പിക്കുന്ന ഏത് ഉത്തരവാദിത്വവും ഞാൻ നിർവഹിക്കും. തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ അതോ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് ചുമതലകൾ ഏറ്റെടുക്കുമോ എന്നെല്ലാം ബിജെപി നേതൃത്വം തീരുമാനിക്കും"- അണ്ണാമലൈ വ്യക്തമാക്കി.


