കവിതയുടെ കസ്റ്റഡി മാര്‍ച്ച് 26 വരെ നീട്ടി, മറ്റുപ്രതികള്‍ക്കൊപ്പമിരുത്തി ചോദ്യം ചെയ്യും
വെള്ളിയാഴ്ചയാണ് ഇഡി-ഐടി റെയ്ഡുകള്‍ക്ക് പിന്നാലെ ബിആര്‍എസ് നേതാവും തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്‍റെ മകളുമായ കെ കവിതയെ ഇഡി അറസ്റ്റ് ചെയ്തത്.
ദില്ലി: ദില്ലി മദ്യനയക്കേസില്‍ ബിആര്‍എസ് നേതാവ് കെ. കവിതയെ മാർച്ച് 26 വരെ കസ്റ്റഡിയിൽ വിട്ടു. കെ. കവിതയെ 5 ദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ഇഡി കോടതിയെ സമീപിച്ചിരുന്നു. ഇഡിയുടെ അപേക്ഷയിലാണ് കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടത്. കേസില്‍ കഴിഞ്ഞ ദിവസം ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തിരുന്നു. തൊട്ടുപിന്നാലെയാണ് കവിതയുടെ കസ്റ്റഡി നീട്ടണമെന്നാവശ്യപ്പെട്ട് ഇഡി കോടതിയിലെത്തിയത്.
ദില്ലി മദ്യനയ അഴിമതി കേസില്‍ കെ കവിതയും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും ഗൂഢാലോചന നടത്തിയെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറയുന്നത്. നൂറ് കോടി രൂപ കെ കവിത നേതാക്കൾ നൽകിയെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. മദ്യനയത്തിൽ കവിതയുമായി ബന്ധമുള്ള വ്യവസായികൾക്ക് അനൂകൂലമായ നടപടികൾക്കാണ് കോഴ നൽകിയത്. മനീഷ് സിസോദിയയും ഗൂഢാലോചനയിൽ പങ്കാളിയെന്ന് ഇ ഡി പറയുന്നു. കവിതയെ മറ്റുപ്രതികള്‍ക്കൊപ്പമിരുത്തി ചോദ്യം ചെയ്യും.
Read More.... ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: പ്രതികരണവുമായി ജര്‍മ്മൻ വിദേശകാര്യ മന്ത്രാലയം
വെള്ളിയാഴ്ചയാണ് ഇഡി-ഐടി റെയ്ഡുകള്‍ക്ക് പിന്നാലെ ബിആര്‍എസ് നേതാവും തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്‍റെ മകളുമായ കെ കവിതയെ ഇഡി അറസ്റ്റ് ചെയ്തത്. ഏറെ നാടകീയമായ അറസ്റ്റില്‍ ബിആര്‍എസ് കടുത്ത പ്രതിഷേധമാണ് നടത്തിയത്. ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടന്ന അറസ്റ്റ് കരുതിക്കൂട്ടിയുള്ളതാണെന്ന വാദവുമായാണ് ബിആര്‍എസ് പ്രതിഷേധം.