ജനാധിപത്യം എത്രത്തോളം അട്ടിമറിക്കപ്പെടും എന്നതിനുള്ള തെളിവാണ് മഹാരാഷ്ട്രയിൽ കണ്ടത്. എല്ലാ സംസ്ഥാനങ്ങളിലും ഇതുപോലെ ജനാധിപത്യം അട്ടിമറിക്കപ്പെട്ടേക്കാമെന്ന് കെ മുരളീധരൻ

കോഴിക്കോട്: രാജ്യത്ത് ജനാധിപത്യം എത്രത്തോളം അട്ടിമറിക്കപ്പെടും എന്നതിന്‍റെ ഉദാഹരണമാണ് മഹാരാഷ്ട്രയിൽ കണ്ടതെന്ന് കെ മുരളീധരൻ . ബിജെപി ഭരിക്കുന്ന രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും ഇതുപോലെ ജനാധിപത്യം അട്ടിമറിക്കപ്പെട്ടേക്കാമെന്നും കെ മുരളീധരൻ പറഞ്ഞു. കേന്ദ്ര ഏജൻസികളെ വച്ച് എങ്ങനെ ജനാധിപത്യം അട്ടിമറിക്കുന്നു എന്നതാണ് മഹാരാഷ്ട്രയിൽ കണ്ടത്. കശ്മീർ പോലെ നാളെ കേരളത്തേയും കീറി മുറിച്ചേക്കാമെന്നും കെ മുരളീധരൻ പറ‌ഞ്ഞു. 

കേന്ദ്ര ഏജൻസിയെ ഉപയോഗിച്ച് എൻസിപിയെ വിഭജിക്കുകയാണെന്ന് ചെയ്തത്. ബിജെപിയെ കൂട്ട് പിടിച്ച് കോൺഗ്രസിനെ ഇല്ലാതാക്കാനാണ് കേരളത്തിൽ സിപിഎം ശ്രമിക്കുന്നത്. കോഴിക്കോട്ട് പാര്‍ട്ടി സെക്രട്ടറി സംസാരിക്കുന്നത് ബിജെപിയുടെ ഭാഷയിലാണ്, ന്യൂനപക്ഷത്തിനെതിരെയാണ് സിപിഎം നിലപാടെന്നും കെ മുരളീധരൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്നത് നരേന്ദ്രമോദിയുടെ ശൈലിയാണെന്നും ലാവ്ലിൻ കേസാകാം ഇതിന് കാരണമെന്നും കെ മുരളീധരൻ കോഴിക്കോട്ട് പറഞ്ഞു. 

മഹാരാഷ്ട്രയിൽ ബിജെപിയുമായി എൻസിപി സഖ്യമുണ്ടാക്കിയ സാഹചര്യത്തിൽ കേരളത്തിലെ എൽഡിഎഫ് എൻസിപി കൂട്ട് കെട്ടിനെ സിപിഎം ന്യായീകരിക്കുന്നത് ശരത് പവാറിന്‍റെ പക്ഷത്താണെന്ന് പറഞ്ഞായിരിക്കുമെന്നും കെ മുരളീധരൻ പറഞ്ഞു.