രാജ്യത്തെ സ്ത്രീകൾക്കെതിരായ അതിക്രമം അവസാനിപ്പിക്കാൻ നടപടി വേണമെന്ന് പ്രധാനമന്ത്രിയോട് കൈലാഷ് സത്യാർത്ഥി
രാജ്യത്തെ പെൺമക്കൾക്ക് സംഭവിക്കുന്ന കാര്യങ്ങൾ രാജ്യത്തിന് നാണക്കേടാണ്. ഈ വിഷയത്തിലേക്ക് പ്രധാനമന്ത്രിയുടെ ശ്രദ്ധ തിരിയണമെന്ന് ഞാൻ അഭ്യർത്ഥിക്കുകയാണ്.
ദില്ലി: ഹത്റാസ് സംഭവത്തിൽ പ്രതികരണവുമായി നൊബേൽ സമ്മാനജേതാവ് കൈലാഷ് സത്യാർത്ഥി. നമ്മുടെ പെൺമക്കൾക്ക് സംഭവിക്കുന്ന കാര്യങ്ങൾ രാജ്യത്തിനാകെ നാണക്കേടാണെന്ന് കൈലാഷ് സത്യാത്ഥി ട്വിറ്ററിൽ കുറിച്ചു.
രാജ്യത്തെ പെൺമക്കൾക്ക് സംഭവിക്കുന്ന കാര്യങ്ങൾ രാജ്യത്തിന് നാണക്കേടാണ്. ഈ വിഷയത്തിലേക്ക് പ്രധാനമന്ത്രിയുടെ ശ്രദ്ധ തിരിയണമെന്ന് ഞാൻ അഭ്യർത്ഥിക്കുകയാണ്. പെൺകുട്ടികൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കാൻ നടപടി വേണം. ബലാത്സംഗങ്ങൾക്ക് എതിരെയുള്ള പോരാട്ടത്തിന് പ്രധാനമന്ത്രി നേതൃത്വം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യുപിയിലെ ഹത്റാസിൽ യുവതിയെ കൊലപ്പെടുത്തിയ സംഭവം വലിയ രാഷ്ട്രീയ വിവാദമാണ് സൃഷ്ടിച്ചത്. യുപി ഭരിക്കുന്ന യോഗി ആദിത്യനാഥ് സർക്കാരിനേയും കേന്ദ്രസർക്കാരിനേയും സംഭവം ഒരു പോലെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. പെൺകുട്ടിയുടെ കുടുംബത്തെ പുറംലോകവുമായി ബന്ധപ്പെടുന്നതിൽ നിന്നും വിലക്കിയ യുപി സർക്കാർ രാഷ്ട്രീയകക്ഷികളേയും മാധ്യമങ്ങളേയും അവിടെ പ്രവേശിക്കുന്നതിൽ നിന്നും തടയുകയും ചെയ്തു.